ജയ്‌പൂർ: രാജസ്‌ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മികച്ച വിജയം പാർട്ടിയുടെ ഉത്തരേന്ത്യയിലെ തിരിച്ചുവരവെന്ന് വിലയിരുത്തൽ. പലയിടത്തും ബിജെപി ഭരണം കടപുഴക്കിയാണ് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. കൂടുതൽ നഗരസഭകൾ കൈവശം വച്ചിരുന്ന ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫലം വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
90 നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 48 ഇടങ്ങളിലാണ് കോൺഗ്രസ് ഭരണം പിടിച്ചത്. 19 നഗരസഭകളിൽ ഒറ്റക്ക് അധികാരം പിടിച്ച കോൺഗ്രസ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് മറ്റിടങ്ങളിൽ അധികാരം നേടിയത്. രണ്ടിടത്ത് പാർട്ടി പിന്തുണച്ച സ്വതന്ത്രരും വിജയികളായി.
24 ഇടങ്ങളിൽ ഒറ്റക്ക് ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് വിജയിക്കാനായത്. നേരത്തെ 90 നഗരസഭകളിൽ 60ലും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. എൻസിപിയും രാഷ്‌ട്രീയ ലോക് താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിൽ വിജയികളായി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപറേഷൻ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനുവരി 28നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
Read Also: മഹാരാഷ്‌ട്ര സര്‍ക്കാരിന് ബോധം നഷ്‌ടമായോ; ദേവേന്ദ്ര ഫഡ്‌നാവിസ്