പ്രശസ്‌ത മിഴാവ് വാദകനും കൂടിയാട്ട കലാകാരനും പത്‌മശ്രീ ജേതാവുമായ പികെ നാരായണൻ നമ്പ്യാരുടെ ശ്രേഷ്‌ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിർവഹിച്ച ‘മിഴാവ്’ ഹ്രസ്വചിത്രം റിലീസിനൊരുങ്ങി.
ഇന്ത്യയിൽ നിന്ന് ‘ലോക പൈതൃകപ്പട്ടികയിൽ‘ ഇടം നേടിയ 12 സാംസ്‌കാരിക പൈതൃകങ്ങളിലെ ഒന്നാണ് കൂടിയാട്ടം. അതിൽ തന്നെ കേരളത്തിൽ നിന്നുള്ള രണ്ടെണ്ണത്തിൽ മറ്റൊന്ന് ‘മുടിയേറ്റ്’ എന്ന കലാരൂപമാണ്. ഐക്യരാഷ്‌ട്രസഭയുടെ കീഴിലുള്ള യുനെസ്‌കൊ 2008ൽ ലോക ചരിത്രത്തിലേക്ക് ആലേഖനം ചെയ്‌ത് ചേർത്ത കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന ഏറ്റവും സുപ്രധാന വാദ്യോപകരണമാണ് ‘മിഴാവ്’.
പൈതൃക കലാ ലോകത്ത് ‘പാണിവാദതിലകൻ‘ എന്നറിയപ്പെടുന്ന ഇദ്ദേഹം കേരളത്തിന്റെ പൈതൃക സാംസ്‌കാരിക കലാരൂപങ്ങളായ കൂത്തിനെയും കൂടിയാട്ടത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിർണായക നേതൃത്വം വഹിച്ച പ്രതിഭയാണ്.
കൂത്തിലും കൂടിയാട്ടത്തിലും അവയുടെ പശ്‌ചാത്തല വാദ്യമായ മിഴാവിലും അസാധാരണമായ പ്രയോഗ പാടവത്ത്വം നേടി, വിശ്വ പ്രസിദ്ധിയാർജിച്ച പികെ നാരായണൻ നമ്പ്യാരുടെ സംഭവ ബഹുലമായ കലാജീവിതത്തിലേക്കും വ്യക്‌തി ജീവിതത്തിലേക്കും പ്രകാശം പരത്തുന്ന ചിത്രമാണ് മിഴാവ്.
തുള്ളൽകലയുടെ പിതാവായ കുഞ്ചൻ നമ്പ്യാരുടെ നാട്ടിൽ, പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം എന്ന പ്രദേശത്താണ് നാരായണൻ നമ്പ്യാരുടെയും ജനനം. നാട്യകലാ മനീഷിയായിരുന്ന ‘മാണി മാധവചാക്യാരുടെ‘ പുത്രനായി ജനിച്ച പികെ നാരായണൻ നമ്പ്യാരുടെ കലാജീവിതം ഏഴാം വയസിലാണ് ആരംഭിക്കുന്നത്. 89 വർഷങ്ങൾക്ക് മുൻപ് തന്റെ കുലത്തൊഴിലായ മിഴാവിൽ പരിശീലനം ആരംഭിച്ചു കൊണ്ടായിരുന്നു പ്രസിദ്ധിയുടെ ലോകത്തേക്കുള്ള ഇദ്ദേഹത്തിന്റെ പ്രവേശനം.
മിഴാവ് വാദകനായി ജീവിതം ആരംഭിച്ച നമ്പ്യാർ അക്കാലത്തെ മഹാകലകളായ കൂടിയാട്ടം, പാഠകം, കൂത്ത് എന്നിവയുടെ കുലപതിയായിമാറി. നിരവധി സംസ്‌കൃത നാടകങ്ങൾ എഴുതി ചിട്ടപ്പെടുത്തി. കൂടിയാട്ടത്തെ ക്ഷേത്രമതിൽ കെട്ടിൽനിന്നും പുറത്തേക്ക് കൊണ്ടുവരാനായി ശ്രമിച്ച പണ്ഡിത ശ്രേഷ്‌ഠനും കൂടിയാണ് 96കാരനായ നാരായണൻ നമ്പ്യാർ.
ഇദ്ദേഹത്തിന്റെ ജീവിതവും കലയും രേഖപ്പെടുത്തുകയാണ് ‘മിഴാവ്’ എന്ന് സംവിധായകൻ രാജേഷ് തില്ലങ്കേരി പറയുന്നു. കിള്ളിക്കുറിശ്ശിമംഗലം, ചെറുതുരുത്തി കലാമണ്ഡലം, കണ്ണൂർ മുഴക്കുന്ന് എന്നിവിടങ്ങളിലായി ചിത്രീകരിച്ച മിഴാവ് താമസിയാതെ റിലീസ് ചെയ്യും.
മാണി മാധവചാക്യാർ സ്‌മാരക ട്രസ്‌റ്റിന്റെ ഏകോപനത്തിൽ ഒരുങ്ങുന്ന ‘മിഴാവ്’ നിർമിക്കുന്നത് എആർ ഉണ്ണികൃഷ്‌ണനാണ്. രാജൻ കാരിമൂല ക്യാമറയും രാഹുൽ ബാബു എഡിറ്റർ ചുമതലയും പിആർ സുമേരൻ വാർത്താ പ്രചരണ ചുമതലയും നിർവഹിക്കുന്നു. മിഴാവ് എന്ന വാദ്യോപകരണത്തെ ഇവിടെ പരിചയപെടാം: മിഴാവ് അഥവാ Mizhavu
Most Read: കോവിഡ് അൺലോക്: ആരാധനാലയ വിഷയത്തിലെ സർക്കാർ മൗനം ദുരൂഹം; എസ്‌വൈഎസ്