മലപ്പുറം: ആരാധനാലയങ്ങളോടുള്ള സർക്കാർ നിലപാട് വിശ്വാസികളെ വേദനിപ്പിക്കുന്നതും ഇതേക്കുറിച്ചുള്ള മൗനം, ഏറെ ദുരൂഹമാണെന്നും സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി പറഞ്ഞു.
‘കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ നിന്ന് ആരാധനാലയങ്ങളെ അവഗണിക്കുന്നത് വേദനാജനകമാണ്. വാണിജ്യ ഏരിയകളിലും മറ്റും ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിക്കാനും പ്രത്യേക സമയവും ദിവസവും നിശ്‌ചയിച്ചു തുറന്ന് പ്രവർത്തിക്കാൻ അനുമതിയും നൽകുന്ന സർക്കാർ, ആരാധനാലയങ്ങളുടെ വിഷയത്തിൽ മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ട്‘-എസ്‌വൈഎസ് വിശദമാക്കി.
വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും അമ്പതിലധികം ആളുകൾ പങ്കെടുക്കുന്ന പല യോഗങ്ങളും നടത്താൻ സർക്കാർ അനുമതി നൽകുന്നുണ്ട്. നിയമങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശിക്കുവാനുള്ള അനുമതി ഉടൻ ഉണ്ടാവണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു.
വിശ്വാസികൾക്ക് വേണ്ടി നിയമ സഭയിൽ സംസാരിക്കുന്നവരെ പരിഹസിക്കാനും ഒറ്റപ്പെടുത്താനും ഭരണപക്ഷ അംഗങ്ങളെ ബോധപൂർവ്വം സർക്കാർ, തയ്യാറാക്കി നിർത്തുന്നതായും സംശയമുണ്ട്; എസ്‌വൈഎസ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായ ജില്ലാകമ്മിറ്റി സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂർ ഉൽഘാടനം ചെയ്‌തു.
ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്‌ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ഷാഹുൽ ഹമീദ് മാസ്‌റ്റർ മേൽമുറി, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്‍മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‍മാനി കാളികാവ്, എം സുൽഫിക്കർ അരീക്കോട്, പികെ ലതീഫ് ഫൈസി മേൽമുറി എന്നിവർ കമ്മിറ്റിയിൽ സംബന്ധിച്ചു.
Most Read: സൂക്ഷിച്ചില്ലെങ്കിൽ ‘വൈറൽ’ ആകും; മുന്നറിയിപ്പുമായി കേരള പോലീസ്