മലപ്പുറം: റെയിൽവേ ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി അബ്‌ദുറഹ്‌മാനെ നേരിൽകണ്ട് കേരള മുസ്‌ലിം ജമാഅത്ത്. ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ റെയിൽവേ ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി അബ്‌ദുറഹ്‌മാനെ നേരിൽ കണ്ടത്.
മലപ്പുറം പ്രസ് ക്ളബ് ഹാളിൽ നടന്ന ചർച്ചയിൽ, ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ജില്ലാ കമ്മിറ്റിയുടെ നിവേദനം മന്ത്രിക്ക് നൽകി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി എന്നിവർക്കും കേരള മുസ്‌ലിം ജമാഅത്ത് നിവേദനം നൽകിയിരുന്നു.
രാജ്യറാണി ട്രെയിനിന്റെ പുറപ്പെടൽ നിലമ്പൂരിൽ നിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നതായി വ്യാപക പ്രചരണം ഉണ്ടെന്നും അങ്ങിനെ ഉണ്ടങ്കിൽ, അത് തടയാനുള്ള നടപടികളും ഉണ്ടാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ മന്ത്രി വി അബ്‌ദുറഹ്‌മാനോട് ആവശ്യപ്പെട്ടു. ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ നിലവിലെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് അത്യാവശ്യ സർവീസുകളെങ്കിലും ഉടനെ പുനരാരംഭിക്കണമെന്നും ജമാഅത്ത് പ്രവർത്തകർ, മന്ത്രിയോട് ആവശ്യപ്പെട്ടു.
രാജ്യറാണി എക്‌സ്‌പ്രസ് ഇപ്പോൾ നിലമ്പൂരിൽ നിന്ന് യാത്ര ആരംഭിച്ച്, കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിലാണ് ഉള്ളത്. ഇത് മാറ്റി നേരത്തെയുണ്ടായിരുന്ന തിരുവനന്തപുരം സെൻട്രലിലേക്ക് തന്നെ നീട്ടണമെന്നും നിവേദനത്തിൽ ആവശ്യപ്പട്ടു.ഈ മാസം 30ന് നടക്കുന്ന യോഗത്തിൽ വിഷയം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്നും യാത്രാ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ജില്ലാജനറൽ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂർ, സികെയു മൗലവി മോങ്ങം, കെപി ജമാൽ കരുളായി എന്നിവർ കൂടിക്കാഴ്‌ചക്ക് നേതൃത്വം നൽകി.
Related Read: ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കണം; എസ്‌വൈഎസ്‍