പാലക്കാട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എസ്‌വൈഎസ്‍, റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിച്ചു.
റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരിക്കാണ് എസ്‌വൈഎസ്‍ ജില്ലാസാരഥികൾ നിവേദനം സമർപ്പിച്ചത്. ദക്ഷിണ റെയിൽവേയുടെ കൂടുതൽ യാത്രക്കാരുള്ള പാതകളിലൊന്നാണ് ഷൊർണൂർ-നിലമ്പൂർ ലൈൻ. കോവിഡ് നിയന്ത്രണത്തെ തുടർന്ന് പാതയിലെ സർവീസ് നിറുത്തിവെച്ചിട്ട് അഞ്ഞൂറിലധികം ദിവസങ്ങളായി. ഈ റൂട്ടിലെ 14 സർവീസുകളിൽ രാജ്യറാണി സർവീസ് മാത്രമാണ് ഇപ്പോഴുള്ളത്. അതും രാത്രിയിലാണ്. ദിനംപ്രതി ജോലിക്ക് പോകാൻ തീവണ്ടിയെ ആശ്രയിക്കുന്നവർക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ല; നിവേദനസംഘം ചൂണ്ടികാണിച്ചു.
ഏഴ് സ്‌റ്റേഷനുകളുള്ള പാതയിൽ വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊർണൂർ എന്നിവിടങ്ങളിൽ മാത്രമേ രാജ്യറാണിക്ക് സ്‌റ്റോപ്പിന് അനുവാദമുള്ളൂ. നിലമ്പൂർ വരെയുള്ള സർക്കാർ ഉദ്യോഗസ്‌ഥർ, വിദ്യാർഥികൾ, അധ്യാപകർ, മറ്റ് മേഖലകളിലെ ജീവനക്കാർ തീവണ്ടി സർവീസുകളെയാണ് ആശ്രയിച്ചിരുന്നത്. കോവിഡ് അടച്ചുപൂട്ടലോടെ ഇവരൊക്കെ പ്രതിസന്ധിയിലാണ്. ദിവസേന രാവിലെ ആറിനും രാത്രി പത്തിനുമിടയിൽ 14 സർവീസുകൾ ഈ റൂട്ടിൽ ഉണ്ടായിരുന്നു. എവിടെ നിന്ന് ഷൊർണൂരിൽ എത്തിയാലും മറ്റിടങ്ങളിലേക്ക് തീവണ്ടിയിൽ സഞ്ചരിക്കാമായിരുന്ന നിലയിലായിരുന്നു സാഹചര്യം. ഇതെല്ലാം നിലവിൽ തടസപ്പെട്ടിരിക്കുകയാണ്; സംഘം വ്യക്‌തമാക്കി.
സാധാരണക്കാരും ജോലിക്കാരും ഉദ്യോഗസ്‌ഥരും വിദ്യാർഥികളും ഒരുപോലെ ആശ്രയിക്കുന്ന ഈ റൂട്ടിൽ എത്രയും വേഗത്തിൽ അത്യാവശ്യ സർവീസുകളെങ്കിലും പുനരാരംഭിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എസ്‌വൈഎസ്‍ പാലക്കാട് ജില്ലാ പ്രസിഡണ്ട് എംഎ നാസർ സഖാഫി പള്ളിക്കുന്ന്, ജില്ലാ ജനറൽസെക്രട്ടറി ഉമർ ഓങ്ങല്ലൂർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകാൻ എത്തിയത്.
എസ്‌വൈഎസ്‍ ജില്ലാ ഫിനാൻസ് സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, ഭാരവാഹികളായ ഹാഫിള് ഉസ്‌മാൻ വിളയൂർ, റഷീദ് അഷ്‌റഫി ഒറ്റപ്പാലം, അഷ്‌റഫ് അഹ്‌സനി ആനക്കര, യഅക്കൂബ് പൈലിപ്പുറം, ബഷീർ സഖാഫി വണ്ടിത്താവളം, ഷരീഫ് ചെർപ്പുളശ്ശേരി, സിദ്ധീഖ് നിസാമി അൽ ഹസനി മേപ്പറമ്പ്, നാസർ അലനല്ലൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Most Read: കേരളത്തിൽ മാരകമായ വർഗീയ വൈറസ് പടർത്താനുള്ള ശ്രമം; സ്‌പീക്കർ എംബി രാജേഷ്