ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ തുടക്കം മുതൽ തന്നെ വ്യക്‌തമാക്കിയിരുന്നു.
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡ് ഉപരോധം നടപ്പിലാക്കില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. റോഡ് തടയൽ സമരത്തിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറുമെന്ന് നേരത്തെ വിവരം ലഭിച്ചതായും ടിക്കായത്ത് കൂട്ടിച്ചേർത്തു. ഇരു സംസ്‌ഥാനങ്ങളിലും റോഡ് ഉപരോധം നടത്തില്ല. എന്നാൽ ഈ സംസ്‌ഥാനങ്ങളിലെ കർഷകരെ എപ്പോൾ വേണമെങ്കിലും രാജ്യ തലസ്‌ഥാനത്തേക്ക് വിളിപ്പിക്കാം. അവർ അവിടേക്കെത്താൻ തയാറായി നിൽക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരുടെ ചെറു സംഘടനകൾ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ജില്ലാ ഭരണകൂടത്തിന് മെമോറാണ്ടം സമർപ്പിച്ചതായും രാകേഷ് ടിക്കായത്ത് അറിയിച്ചു.
Read also: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യം; രാഹുൽ ഗാന്ധി