ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ഇതിന്റെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ജൂണ്‍ 9ന് കൂടിക്കാഴ്‌ച നടത്തും.
കര്‍ഷക സമരം കൂടുതല്‍ ശക്‌തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ടിക്കായത്ത് നേരത്തെ ബംഗാളിലെത്തിയിരുന്നു.
അതേസമയം, കേന്ദ്രവും കര്‍ഷകരുമായി ഇതുവരെ 11 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പുതുതായി കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും പിന്‍വലിക്കില്ലെന്ന കടുംപിടുത്തത്തിൽ കേന്ദ്രവും അതല്ലാതെ മറ്റൊരു വിട്ടുവീഴ്‌ചക്കും ഇല്ലെന്ന നിലപാടിൽ കർഷകരും തുടരുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാമെന്നു സര്‍ക്കാര്‍ കര്‍ഷകരോട് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക യൂണിയനുകള്‍ തയ്യാറായിരുന്നില്ല.
പിന്നീട് വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും നിയമം നടപ്പാക്കുന്നതു തല്‍ക്കാലം നിര്‍ത്തിവെക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ആയിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയേയും കോടതി നിയമിച്ചിരുന്നു.
Kerala News: കുഴൽപ്പണം; സത്യമറിയാൻ ബിജെപി; ഇ ശ്രീധരൻ അടങ്ങുന്ന കമ്മീഷൻ റിപ്പോർട് നൽകി