കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നിലെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘം. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്‌റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് സംഘമാണ് ഈ കേസിലും എത്തുന്നത്.
2.33 കിലോഗ്രാം സ്വർണവുമായി കസ്‌റ്റംസ് പിടികൂടിയ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖും രാമനാട്ടുകരയിലെ അപകടവും ബന്ധപ്പെടുത്തിയാണ് അന്വേഷണം ആരംഭിക്കുക എന്നാണ് വിവരം. അപകടത്തിന് പിന്നാലെ അറസ്‌റ്റിലായ ചെർപ്പുളശ്ശേരി സംഘത്തിലെ 8 പേരെയും കസ്‌റ്റംസ് സംഘം ചോദ്യം ചെയ്യും.
അസി. കമ്മീഷണർ പിജി ലാലുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ജോയിന്റ് കമ്മീഷണർ എം വസന്തഗേശൻ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കും.
രാമനാട്ടുകര അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ണൂരിൽ കസ്‌റ്റംസ് റെയ്‌ഡ് നടത്തിയിരുന്നു. കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിലാണ് എറണാകുളം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അർജുന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്.
Malabar News: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം; കണ്ണൂരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി