തിരുവനന്തപുരം: ലാവലിൻ അഴിമതി കേസിൽ ചെയ്‌തതു പോലെ എല്ലാ കുറ്റവും ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധം എന്ന തർക്കം മാത്രമേ അവശേഷിക്കുന്നുളളൂ എന്നും ചെന്നിത്തല പറഞ്ഞു.
ലാവലിൻ അഴിമതി നടന്നപ്പോഴും പിണറായി വിജയൻ ഇതുതന്നെയാണ് ചെയ്‌തത്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അതിൽ പങ്കാളികയാവുകയും ചെയ്‍തിട്ട് ഉദ്യോഗസ്‌ഥരുടെ തലയിൽ കെട്ടിവെച്ച മുൻ വൈദ്യുത മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോൾ അതേ രീതിയിൽ ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് കാണുന്നത്. 21 തവണ സ്വപ്‌ന കള്ളക്കടത്ത് നടത്തിയപ്പോഴും അതിന് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു. അതിനർഥം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമുണ്ടായിരുന്നു എന്നാണെന്നും ചെന്നിത്തല ആരോപിച്ചു.
Also Read: യൂണിടാക് ഉടമ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് ശിവശങ്കർ
സ്വർണക്കടത്തിലും അനുബന്ധമായി വന്ന എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതിയായി നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ആരോപണം വസ്‌തുതാപരമല്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. എല്ലാ ആരോപണങ്ങളും കൃത്യമായ വസ്‌തുതകളുടെയും രേഖകളുടേയും പിൻബലത്തിലാണ് ഉയർത്തിക്കൊണ്ടു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.