ഹൈദരാബാദ്: പതിനേഴ് വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഹൈദരാബാദ് നഗരത്തില്‍ വീണ്ടും പീഡനം. നാല് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. നഗരപരിധിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. 17കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് തൊട്ടടുത്ത ദിവസങ്ങളിലെയും പുതിയ പീഡനക്കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
സുൽത്താൻ ഷാഹിയിൽ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ 12 വയസുകാരിയെയാണ് ടാക്‌സി ഡ്രൈവറും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചത്. മെയ് 31ആം തീയതി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം സുൽത്താൻ ഷാഹിയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ പോലീസ് കേസെടുക്കുകയും ടാക്‌സി ഡ്രൈവറായ ഷെയ്‌ഖ് കലീം അലി, മുഹമ്മദ് ലുഖ്‌മാൻ അഹമ്മദ് യസ്‌ദാനി എന്നിവരെ പിടികൂടുകയും ചെയ്‌തു.
കാലാപഥാർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് മറ്റൊരു പീഡനക്കേസ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. കടയിൽ ജോലി ചെയ്‌തിരുന്ന പെൺകുട്ടിയെ 21കാരൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തായത്. ഈ കേസിൽ പ്രതിയായ മുഹമ്മദ് സുഫിയാനെ പോലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു.
ഏപ്രിൽ 22ന് രാംഗോപാൽപേട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന ലൈംഗിക പീഡനത്തിലും കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. അനാഥാലയത്തിലെ അന്തേവാസിയായ 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഫോട്ടോസ്‌റ്റാറ്റ് കടയിലെ ജീവനക്കാരനായ സുരേഷിനെ (23) പോലീസ് അറസ്‌റ്റ് ചെയ്‌തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിനിമ തിയേറ്ററിൽ വെച്ച് പീഡിപ്പിച്ചതിന് രാജേന്ദ്രനഗർ സർക്കിൾ പോലീസ് സ്‌റ്റേഷനിലാണ് മറ്റൊരു കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇതിലെ പ്രതിയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ്. ഒരു മാസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം. നേരത്തെ പരിചയമുള്ള ആൺകുട്ടിക്കൊപ്പം സിനിമക്ക് പോയപ്പോൾ തിയേറ്ററിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
Most Read: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി