ഭോപ്പാൽ: മധ്യപ്രദേശിലെ അലിരാജ് പുരിൽ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ ക്രൂരത. പെൺകുട്ടിയെ പ്രതിക്കൊപ്പം നടത്തുകയും മർദിച്ചശേഷം കെട്ടിയിടുകയും ചെയ്‌തു. ബലാൽസംഗത്തിന് ഇരയായ 16കാരിയെയാണ് പരസ്യമായി അപമാനിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പടെ 6 പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു സംഘം ആളുകൾ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയായ 21കാരനൊപ്പം നടത്തിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഭാരത് മാതാ കീ ജയ് എന്ന് ഉച്ചത്തിൽ വിളിക്കുന്നതും ഇതിനുശേഷം പെൺകുട്ടിയേയും പ്രതിയേയും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ഇരുവരെയും കെട്ടിയിട്ടത്.
വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്‌ഥരാണ് പെൺകുട്ടിയെ പിന്നീട് മോചിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ 2 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തതിന് 21കാരന് എതിരെയും ഇരുവരെയും മർദിച്ചതിന് 6 പേർക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെയെല്ലാം അറസ്‌റ്റ് ചെയ്‌തതായും പോലീസ് അറിയിച്ചു.
Read also: പവാർ രോഗബാധിതൻ; വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനാകും