മംഗളൂരു: ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിടിയിലായ പോലീസ് ഉദ്യോഗസ്‌ഥനെ റിമാൻഡ് ചെയ്‌തു. ദക്ഷിണ കന്നഡ ജില്ലയിലെ കടബ പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളായ ശിവരാജ് നായിക്കിനെയാണ് സെപ്‌റ്റംബർ 27ന് മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയത്.
ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ വീട്ടിൽ ശിവരാജ് ഇടയ്‌ക്കിടെ സന്ദർശനം നടത്തുമായിരുന്നു. കേസുമായി ബന്ധപ്പെട്ടാണെന്ന് ആയിരുന്നു വാദം. ഇതിനിടെ മകളുടെ പെരുമാറ്റത്തിൽ വന്ന മാറ്റത്തിൽ സംശയം തോന്നിയ പിതാവാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. വിവാഹ വാഗ്‌ദാനം നൽകിയായിരുന്നു പീഡനം. ഗർഭിണിയായതിന് ശേഷം പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് പിതാവ് ശിവരാജിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാളതിന് തയ്യാറായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഗർഭഛിദ്രം നടത്താൻ ഇയാൾ ശ്രമിച്ചുവെന്നും കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. തുടർന്ന്, പോക്‌സോ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് ശിവരാജിനെ അറസ്‌റ്റ് ചെയ്‌തത്.
Also Read: സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി; അണ്ണാ ഡിഎംകെ മുൻ മന്ത്രിക്ക് അഞ്ചു വർഷം തടവ്