ന്യൂഡെൽഹി: : ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്‌ജിമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തെ ന്യായീകരിച്ച് മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്. ആരുടെയെങ്കിലും ഫോൺ ചോർത്തിയിട്ടുണ്ടെങ്കിൽ അത് ദേശീയ സുരക്ഷക്ക് വേണ്ടിയാണെന്നാണ് മുൻ മന്ത്രിയുടെ വാദം.
ഇതിന് വ്യവസ്‌ഥാപിതമായ സംവിധാനമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ അനുമതിയോടെ മാത്രമേ അതെല്ലാം നടക്കൂ. പുതിയ മുന്നണി രൂപീകരണത്തിനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും രവിശങ്കർ പ്രസാദ് പറയുന്നു. അടിസ്‌ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
‘ദി വയര്‍; നേരത്തെയും അടിസ്‌ഥാനരഹിതമായ വാര്‍ത്തകള്‍ കൊണ്ടുവന്ന മാദ്ധ്യമമാണ്. ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യാ വിരുദ്ധ അജണ്ട വെച്ചുപുലര്‍ത്തുന്നവരാണ്. ബിജെപിയെയോ കേന്ദ്ര സര്‍ക്കാരിനെയോ ഇതില്‍ പങ്ക് ചേര്‍ക്കുന്ന ഒരു ലിങ്ക് പോലും ഈ വാര്‍ത്തകളിലില്ല. ഏതെങ്കിലും ഒരു നമ്പര്‍ ലീക്ക് ചെയ്‌ത പട്ടികയില്‍ ഉണ്ടെന്നത് അവ ഹാക് ചെയ്യപ്പെട്ടതിന് തെളിവല്ലെന്ന് ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വ്യക്‌തിയുടെ സ്വകാര്യതക്ക് മേലുള്ള കൈയ്യേറ്റം മാത്രമല്ല രാജ്യത്തിന്റെ ജനാധിപത്യ അടിത്തറക്ക് മേലുള്ള ആക്രമണമണമെന്ന് കോൺഗ്രസ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണങ്ങൾ കേന്ദ്രസർക്കാർ പൂർണമായും തള്ളിയിരിക്കുകയാണ്. പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച ആരോപണങ്ങൾ വാട്‍സ്ആപ്പ് അടക്കമുള്ളവ സുപ്രീം കോടതിയിലടക്കം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്‌ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
Also Read: നേതാക്കളുടെ അമിത ആത്‌മവിശ്വാസം കാരണമാണ് ബംഗാളിൽ തോറ്റത്; സുവേന്ദു അധികാരി