കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 170 സീറ്റുകൾ നേടുമെന്ന നേതാക്കളുടെ അമിത ആത്‌മ വിശ്വാസമാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂർബ മെഡിനിപുർ ജില്ലയിലെ ചണ്ഡിപുരിൽ നടന്ന പാർട്ടി യോഗത്തിലാണ് സുവേന്ദുവിന്റെ പരാമർശം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് വോട്ടെടുപ്പ് ഘട്ടങ്ങളിൽ പാർട്ടി മികച്ച പ്രകടനം കാഴ്‌ച വച്ചപ്പോൾ നേതാക്കളിൽ പലരും അമിത ആത്‌മ വിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപി 170-180 സീറ്റുകൾ നേടുമെന്ന് അവർ വിശ്വസിക്കാൻ തുടങ്ങി. പക്ഷേ അവർ താഴേത്തട്ടില്‍ വേണ്ടവിധം പ്രവർത്തിച്ചില്ല. ലക്ഷ്യം നേടുന്നതിന് താഴെത്തട്ടിലുള്ള പ്രവർത്തനം പ്രധാനമാണ്; സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി.
സുവേന്ദുവിന്റെ പരാമർശങ്ങൾക്ക് തൃണമൂൽ കോൺഗ്രസ് വക്‌താവ് കുനാൽ ഘോഷ് മറുപടി നൽകി. സാമൂഹ്യക്ഷേമ പദ്ധതികളും, മുഖ്യമന്ത്രി മമത ബാനർജിയുടെ വികസനവും സുവേന്ദു മനഃപൂർവം മറന്നാണ് തോൽവിയിൽ പുതിയ ന്യായീകരണം കണ്ടെത്തുന്നത്.
തിരഞ്ഞെടുപ്പ് വേളയിൽ തന്റെ പാർട്ടിക്ക് 180 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് സുവേന്ദു ആവർത്തിച്ചു പറഞ്ഞു. എന്നാൽ ബിജെപിക്ക് ബംഗാളിന്റെ സ്‌പന്ദനം അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ഉത്തരേന്ത്യയിൽ കനത്ത മഴ; മരിച്ചവരുടെ എണ്ണം 37 ആയി; ജാഗ്രത