ന്യൂഡെൽഹി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്‌ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്‌ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്. വാച്ച്, ടിവി, കണ്ണട ഫ്രെയിം, ചോക്ളേറ്റ് തുടങ്ങിയ ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാനും തീരുമാനമുണ്ട്.
നേരത്തെ ജിഎസ്‌ടി കുറച്ച ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാനാണ് തീരുമാനം. സംസ്‌ഥാന സർക്കാറുകളുടെ നിലപാട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കും. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന ജിഎസ്‌ടി നഷ്‌ടപരിഹാരം വർധിപ്പിക്കണമെന്നും തുടരണമെന്നുമാണ് സംസ്‌ഥാനങ്ങൾ ആവശ്യപ്പെട്ടത്. അതിന് പകരം നികുതി വർധിപ്പിച്ച് വരുമാനം കൂട്ടാനാണ് കേന്ദ്ര നീക്കം.
നിലവിൽ പപ്പടം, ശർക്കര തുടങ്ങിയ ഉൽപന്നങ്ങൾക്ക് ഒന്നും തന്നെ ജിഎസ്‌ടിയില്ല. അതിനാൽ ഇവയ്‌ക്ക് അഞ്ച് ശതമാനം ജിഎസ്‌ടി ചുമത്തണമെന്നാണ് ആലോചന. നേരത്തെ 12 ശതമാനത്തിലേക്ക് കുറച്ച് പല ഉൽപന്നങ്ങളും 28 ശതമാനം നിരക്കിലേക്ക് തിരിച്ചെത്തിക്കും.
പവർ ബാങ്കുകൾ, വാച്ചുകൾ, സ്യൂട്ട് കേസുകൾ, 32 ഇഞ്ചിന് താഴെയുള്ള കളർ ടിവികൾ, ഹാൻഡ് ബാഗുകൾ, പെർഫ്യൂം, ചോക്ളേറ്റ്, ച്യൂയിങ് ഗം, വാൾനട്ട്, മദ്യമൊഴിച്ചുള്ള ബിവറേജസ്, കണ്ണട ഫ്രൈം, സിറാമിക് സിങ്കുകൾ, വാഷ്ബേസ് എന്നീ ഉൽപന്നങ്ങൾ 28 ശതമാനം നിരക്കിൽ നിന്ന് 12 ശതമാനം നിരക്കിലേക്ക് താഴ്‌ത്തിയിരുന്നു. ഇവയെല്ലാം വീണ്ടും 28 ശതമാനം നിരക്കിലേക്ക് ഉയർത്താനാണ് ശുപാർശ.
Read Also: മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു; പകരം ചുമതലയില്ല