കൽപ്പറ്റ: അതിശക്‌തമായ മഴ പ്രതീക്ഷിക്കുന്ന വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം ജില്ലയിൽ ശനിയാഴ്‌ച റെഡ് അലർട്ടും ഞായറാഴ്‌ച യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈത്തിരി, മേപ്പാടി, ബത്തേരി, മാനന്തവാടി, തിരുനെല്ലി ഭാഗങ്ങളിലെല്ലാം ഈ ദിവസങ്ങളിൽ 10 മുതൽ 15 സെന്റി മീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്.
സുരക്ഷക്കും രക്ഷാ പ്രവർത്തനങ്ങൾക്കുമായി ചെന്നൈയിൽ നിന്ന് 23 അംഗ ദേശീയ ദുരന്ത പ്രതികരണസേന (എൻഡിആർഎഫ്) ജില്ലയിൽ എത്തി. വെള്ളിയാഴ്‌ച വൈകിട്ടോടെ ജില്ലയിലെത്തിയ സംഘത്തിന് വൈത്തിരി പ്രീമെട്രിക് ഹോസ്‌റ്റലിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഫയർ ഫോഴ്‌സ്, സിവിൽ ഡിഫൻസ് ടീമുകളും, ഒപ്പം എല്ലാ പഞ്ചായത്തുകളിലും സന്നദ്ധസേനയും സജ്‌ജമാണ്. ജില്ലാ പഞ്ചായത്തിന്റെ സന്നദ്ധ സേനയും റെഡ് ക്രോസും താലൂക്കടിസ്‌ഥാനത്തിൽ റെസ്‌ക്യൂ ടീമുകളും രംഗത്തുണ്ടാകും.
അതേസമയം, ബാണാസുരസാഗർ അണക്കെട്ടിൽ ജലനിരപ്പ് 12 മീറ്റർകൂടി ഉയർന്നാൽ മാത്രമേ വെള്ളം ക്രെസ്‌റ്റ് ലെവലിൽ എത്തുകയുള്ളൂ എന്നതിനാൽ നിലവിൽ ഭീഷണിയില്ലെന്നാണ് വിലയിരുത്തൽ. കാരാപ്പുഴ അണക്കെട്ടിൽ നിന്ന് മെയ് ഏഴു മുതൽ മൂന്നു ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കി വിടുന്നതിനാൽ 40 സെന്റിമീറ്റർ താഴ്ന്നിട്ടുണ്ട്. അതിനാൽ ഇവിടെയും ഭീഷണിയില്ല.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴയുടെയും തോടുകളുടെയും സമീപങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു.
Also Read: ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ പേരിൽ പണം തട്ടാൻ ശ്രമം; പരാതി നൽകി