ഏറെ നാളായി വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്‌റ്റർ. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ ക്‌ളൈമാക്‌സ് രംഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്.
വിതരണക്കാർക്ക് വേണ്ടി നടത്തിയ പ്രത്യേക ഷോയ്‌ക്ക് ഇടയിലാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് അധികൃതരുടെ സംശയം. വിതരണ കമ്പനിയിലെ ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിസന്ധികളെ മറികടന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് സിനിമ ചോർന്ന വിവരം വെളിപ്പെടുത്തിയത്. ഒന്നര വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നും തിയേറ്ററിൽ പ്രദർശനം ആരംഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും സംവിധായകൻ അഭ്യർഥിച്ചു.
Dear all
It’s been a 1.5 year long struggle to bring Master to u. All we have is hope that you’ll enjoy it in theatres. If u come across leaked clips from the movie, please don’t share it ?? Thank u all. Love u all. One more day and #Master is all yours.— Lokesh Kanagaraj (@Dir_Lokesh) January 11, 2021
‘പ്രിയപെട്ടവരെ, മാസ്‌റ്റർ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് നീണ്ട ഒന്നര വർഷക്കാലത്തെ കഷ്‌ടപ്പാടിനും പരിശ്രമത്തിനും ഒടുവിലാണ്. സിനിമ തിയേറ്ററിൽ നിങ്ങൾക്ക് ആവോളം ആസ്വദിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ചോർന്ന രംഗങ്ങൾ ഏതെങ്കിലും വിധത്തിൽ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അത് പങ്കുവെക്കാതിരിക്കുക. മാസ്‌റ്റർ നിങ്ങളിലേക്കെത്താൻ ഇനി ഒരു ദിവസം മാത്രം’- ലോകേഷ് ട്വിറ്ററിൽ കുറിച്ചു.
ജനപ്രിയ നടൻമാരായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്‌റ്റർ കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമയാണ്. കേരളത്തിലടക്കം ചിത്രത്തിന്റെ റിലീസുണ്ട്. 100 കോടി ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 2020 ഏപ്രിൽ 9നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡിനെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു.
Also Read: കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്