മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും പ്രശ്‍നങ്ങള്‍ പരിഹരിക്കുന്നതിന് നാലംഗ സമിതി രൂപീകരിക്കാനും അപെക്‌സ് കോടതിയെടുത്ത തീരുമാനം സ്വാഗതാര്‍ഹമെന്ന് പവാര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. കോടതിയുടെ തീരുമാനം കൃഷിക്കാര്‍ക്ക് വലിയ ആശ്വാസമാണ് എന്നും കര്‍ഷകരുടെ താല്‍പര്യങ്ങളും ക്ഷേമവും മനസില്‍ വച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്‌ചയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കുകയാണെന്ന് സുപ്രീം കോടതി വിധി പ്രസ്‌താവിച്ചത്. കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട് നല്‍കാന്‍ നാലംഗ സമിതിക്കും രൂപം നല്‍കി.
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഹരജികളും കര്‍ഷക സമരം സഞ്ചാര സ്വാതന്ത്ര്യത്തിന് തടസമാണെന്നുള്ള ഹരജികളും കേട്ടതിന് ശേഷമായിരുന്നു കോടതി തീരുമാനം അറിയിച്ചത്.
മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് 2020 നവംബര്‍ 26 മുതല്‍ രാജ്യ തലസ്‌ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ് സമരം നയിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം തുടരുമെന്ന് അറിയിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ റിപ്പബ്‌ളിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്‌ടര്‍ റാലിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ചു.
Read Also: ഇന്ത്യയില്‍ സജീവ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തില്‍ താഴെ മാത്രം; ആരോഗ്യ മന്ത്രാലയം