ന്യൂഡെല്‍ഹി: രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലെ സജീവ കേസുകള്‍ 2.2 ലക്ഷത്തില്‍ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
‘രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍ സജീവമായ കേസുകള്‍ 2.2 ലക്ഷത്തില്‍ താഴെയാണ്. മഹാരാഷ്‌ട്ര, കേരളം എന്നീ രണ്ട് സംസ്‌ഥാനങ്ങളില്‍ മാത്രമാണ് 50,000ത്തിലധികം സജീവ കേസുകള്‍ ഉള്ളത്. രാജ്യത്തെ കോവിഡ് കേസുകളുടെ 54 ശതമാനവും ഈ സംസ്‌ഥാനങ്ങളിലാണ്,’ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത 1.04 കോടി കോവിഡ് കേസുകളില്‍ രണ്ട് ശതമാനം മാത്രമാണ് നിലവില്‍ സജീവമായി തുടരുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഇവയില്‍ 44 ശതമാനം ആശുപത്രിയിലും 56 ശതമാനം വീടുകളിലും നിരീക്ഷണത്തിലാണ്.
അതേസമയം ലോകമെമ്പാടുമുള്ള കോവിഡിന്റെ സ്‌ഥിതിഗതികള്‍ ഇപ്പോഴും ആശങ്കാജനകമാണ് എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. യുഎസ്എ, യുകെ, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ സജീവ കേസുകളുടെ ഗ്രാഫ് ഉയരുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,584 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പറഞ്ഞ ആരോഗ്യ സെക്രട്ടറി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്നും അറിയിച്ചു.
മാത്രവുമല്ല 2021 ജനുവരി 16 മുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും രാജ്യത്ത് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന് ഇന്ത്യയില്‍ 200 മുതല്‍ 295 രൂപ വരെ വില വരാമെന്നും കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ഖലിസ്‌ഥാൻ ഭീകരർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ