കോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞു വരുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നേരിയ തോതിലുള്ള മഴയ്‌ക്കാണ് സാധ്യത. ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, 20, 21, 22 തീയതികളിൽ ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ലക്ഷ്വദ്വീപ്-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.
മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ടുകളിലെയും ഡാമുകളിലെയും ജലനിരപ്പ് സാധാരണ നിലയിലാണ്. ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത തുടരണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്‌തമായ മഴയിൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൽ മഴക്കാലം തുടങ്ങിയത് മുതൽ നാല് ഷട്ടറുകളും മൂന്ന് മീറ്റർ വീതം തുറന്നിട്ടിരിക്കുകയാണ്. സെക്കൻഡിൽ 44.22 ഘന അടി വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.
39 മീറ്ററാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ജലനിരപ്പ്. 42.7 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. കെഎസ്ഇബിയുടെ കുറ്റ്യാടി പദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ ഇത്തവണ ഷട്ടർ തുറക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ജലവൈദ്യുത പദ്ധതിയിൽ പരമാവധി ഉൽപ്പാദനവും നടക്കുന്നുണ്ട്. 750.30 മീറ്ററാണ് ഇന്നലെ കക്കയം ഡാമിൽ രേഖപ്പെടുത്തിയ ജലനിരപ്പ്. 758.04 മീറ്ററാണ് പരമാവധി സംഭരണശേഷി. റിസർവോയറിൽ 54.7 ശതമാനം വെള്ളവുമുണ്ട്. ജലനിരപ്പ് 755 മീറ്ററിലധികം വന്നതിനാൽ കഴിഞ്ഞ വർഷം ഒന്നിലേറെ തവണ ഡാം ഷട്ടർ തുറന്നിരുന്നു.
Most Read: ഇടുക്കി ഡാം ഇന്ന് തുറക്കും; 11 ഡാമുകളില്‍ റെഡ് അലര്‍ട്