കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഇതോടെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് നൽകി. കുമരനെല്ലൂർ, കൊടിയത്തൂർ വില്ലേജുകളിലാണ് ജില്ലാ കളക്‌ടർ ഉരുൾപൊട്ടൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്‌തമായ കാറ്റിനും മഴയ്‌ക്കും സാധ്യത ഉള്ളതിനാൽ കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്നതായാണ് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. ഇത് സംബന്ധിച്ച് കളക്‌ട്രേറ്റിൽ നടന്ന യോഗത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തി.
കുമരനെല്ലൂർ വില്ലേജിൽ ഉൾപ്പെടുന്ന പൈക്കാടൻ മല, കൊളക്കാടൻ മല, ഊരാളിക്കുന്ന്, മൈസൂർ മല എന്നീ പ്രദേശങ്ങൾ ദുരന്ത സാധ്യതാ മേഖലയിലാണ്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴയും ലഭിച്ചിരുന്നു. അതേസമയം, അടിയന്തിര സാഹചര്യത്തിൽ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനായി തേക്കുംകുറ്റി സ്‌കൂൾ, തോട്ടക്കാട് ഐഎച്ച്ആർഡി കോളേജ് എന്നിവിടങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾ സജ്‌ജീകരിച്ചതായി കളക്‌ടർ അറിയിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം മേഖലയിലാണ് ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നത്. ചീരാംകുന്ന്, മങ്കുഴി പാലം, മൈസൂർ മല എന്നീ സ്‌ഥലങ്ങളിൽ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ തോട്ടുമുക്കം ഹയർസെക്കണ്ടറി സ്‌കൂളിൽ സജ്‌ജീകരിച്ച ക്യാമ്പിലേക്കോ മറ്റ് ബന്ധുവീടുകളിലേക്കോ മാറി താമസിക്കണമെന്ന് കളക്‌ടർ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം പെയ്‌ത ശക്‌തമായ മഴയിൽ കാരശ്ശേരി ആനയാംകുന്നിൽ സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് സമീപത്തെ വീടിന്റെ മുകളിലേക്ക് വീണിരുന്നു.
Most Read: മഴയിൽ മുങ്ങി ഉത്തരാഖണ്ഡ്; മരണസംഖ്യ 52 ആയി