കോഴിക്കോട്: ജില്ലയിൽ ഇന്നും നാളെയും അതിശക്‌തമായ മഴ മുന്നറിയിപ്പ്. രണ്ട് ദിവസം കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് തൊട്ടിൽപ്പാലം-വയനാട് റോഡിൽ രാത്രിയാത്ര നിരോധിച്ചതായി ജില്ലാ കളക്‌ടർ ഡോ.എൻ ലോഹിത് റെഡ്ഢി ഉത്തരവിറക്കി. അടിയന്തിര ആവശ്യങ്ങൾക്കല്ലാത്ത യാത്രകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം അതിശക്‌തമായ മഴയും മണ്ണിടിച്ചിലും റിപ്പോർട് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കൂടിയാണ് നടപടി.
തൊട്ടിൽപ്പാലം-വയനാട് റോഡിൽ പല സ്‌ഥലങ്ങളിലും ടാറിങ് പൊട്ടിപൊളിഞ്ഞിട്ടുണ്ട്. പല ഭാഗങ്ങളിലും കൂറ്റൻ മരങ്ങളും വലിയ പാറക്കല്ലുകളും ഏത് നിമിഷവും റോഡിലേക്ക് വീഴാൻ തക്കത്തിൽ നിൽക്കുന്നുണ്ട്. കൂടാതെ, മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ നിർദ്ദേശിച്ചു. അടിയന്തിര സാഹചര്യത്തെ നേരിടാൻ എല്ലാവിധ സജ്‌ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ ഉദ്യോഗസ്‌ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്‌ടർ അറിയിച്ചു.
ജില്ലയിൽ ഇന്നലെ ശക്‌തമായ മഴയാണ് റിപ്പോർട് ചെയ്‌തത്. കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ ഉണ്ടായി. ചാത്തൻകോട്ട് നടയ്‌ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൂന്നാം വളവിൽ മരം വീണതിനെ തുടർന്ന് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. താമരശേരി താലൂക്കിൽ അടിവാരം പൊടിക്കൈ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. അടിവാരം ടൗണിലേക്ക് മണ്ണിടിച്ചിലിന്റെ ഭാഗമായാണ് വലിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് വിവരം.
Most Read: അഭിമാനം; പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം