തിരുവനന്തപുരം: മതസ്‌പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് ചാനൽ വഴി വാർത്തയായി അവതരിപ്പിച്ച അവതാരകൻ അറസ്‌റ്റിൽ. നെയ്യാറ്റിൻകര ഇരുമ്പിലിന് സമീപം വയലറത്തല വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ബാദുഷ ജമാൽ (32) ആണ് അറസ്‌റ്റിലായത്. ഒരാഴ്‌ച മുൻപ് പച്ചിക്കോട് നിസാം മൻസിലിൽ നിസാം, ഭാര്യ ആൻസില, രണ്ടു വയസുള്ള ഇവരുടെ മകൻ എന്നിവരെ സമീപവാസികൾ ആക്രമിച്ച സംഭവമുണ്ടായിരുന്നു.
ഇതിൽ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെ മതസ്‌പർധ വളർത്തുന്ന തരത്തിൽ ഡെമോക്രസി എന്ന യൂട്യൂബ് ചാനൽ വഴി ബാദുഷ ജമാൽ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. മതസ്‌പർധ വളർത്തുന്ന തരത്തിലുള്ള വേറെയും വാർത്തകൾ പ്രതി യൂട്യൂബ് ചാനൽ വഴി നേരത്തെയും പ്രചരിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇതിന് പുറമെ 2017ൽ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്‌ടിച്ചതിന് ബാദുഷയുടെ പേരിൽ ഒരു കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതി വാർത്ത പ്രചരിപ്പിക്കാനായി ഉപയോഗിച്ച കമ്പ്യൂട്ടർ പോലീസ് പിടിച്ചെടുത്തു. മതസ്‌പർധ വളർത്തിയതിനും ഇലക്‌ട്രോണിക് മാദ്ധ്യമം ദുരുപയോഗം ചെയ്‌തതിനുമാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Read Also: രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാവും