ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങൾ കൂടുതൽ കരുതലോടെ നടത്താൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി പരേഡിൽ നിന്ന് പതിവ് ആഘോഷ പരിപാടികൾ പലതും ഒഴിവാക്കാനാണ് തീരുമാനം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ എണ്ണവും വെട്ടിച്ചുരുക്കും. സാമൂഹ്യ അകലം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
റിപ്പബ്‌ളിക് ദിനാഘോഷ പരേഡിലെ മുഖ്യ ആകർഷണമായ സൈന്യത്തിന്റെയും, പാരാ മിലട്ടറിയുടെയും മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ ഇക്കുറി ഉണ്ടാവില്ല. നിലവിലെ സാഹചര്യത്തിൽ അതിന് അനുമതി നൽകാൻ കഴിയില്ലെന്നാണ് അടുത്ത സർക്കാർ വൃത്തങ്ങൾ പറയുന്നത്. പരേഡിലെ ഏറ്റവും ഗ്ളാമർ ഇനമായിരുന്നു മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ.
എല്ലാവർഷവും ചടങ്ങിൽ പങ്കെടുത്തിരുന്ന ഗ്യാലന്ററി അവാർഡ് നേടിയവർ, ധീരതക്കുള്ള പുരസ്‌കാര ജേതാക്കൾ എന്നിവരും ഇക്കുറി ഉണ്ടാവില്ല. അതിനൊപ്പം കാണികളുടെ എണ്ണം അഞ്ചിലൊന്നായി വെട്ടിച്ചുരുക്കാനാണ് തീരുമാനം. സാധാരണ റിപ്പബ്ളിക് ദിനത്തിൽ ഒന്നേകാൽ ലക്ഷം കാണികളെ പ്രവേശിപ്പിക്കുന്ന ഇടത്ത് ഇക്കുറി 250,00 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ.
ഈ വർഷത്തെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാഥിതി ഉണ്ടാവില്ല. സാധാരണ വർഷങ്ങളിൽ ഏതെങ്കിലും രാഷ്‌ട്ര തലവൻമാർ പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് സംഘടിപ്പിക്കാറുള്ളത്. രാജ്‌പഥിലെ ചടങ്ങിലേക്ക് പ്രവേശിക്കാൻ മാദ്ധ്യമ പ്രവർത്തകർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇക്കുറി കൂടുതൽ മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ.
Read Also: ആന്ധ്രയിൽ വീണ്ടും അജ്‌ഞാത രോഗം