ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ദേശീയ യോഗാസന സ്‌പോർട്സ് ഫെഡറേഷൻ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കണമെന്ന് സർവകലാശാലകൾക്കും കോളേജുകൾക്കും നിർദ്ദേശം നൽകി യുജിസി.
ഫെഡറേഷൻ ത്രിവർണ പതാകയ്‌ക്ക് മുന്നിൽ സംഗീത സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈസമയം കലാലയങ്ങളിൽ വിദ്യാർഥികൾ യോഗചെയ്യണമെന്നാണ് നിർദ്ദേശം. പരിപാടിക്ക് പ്രചാരണം നൽകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം പുതുമോടിയിലുള്ള രാജ്പഥിൽ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക വേളയിൽ വിസ്‌മയ കാഴ്‌ചകൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുകയാണ് രാജ്പഥ്. ബ്രിട്ടീഷ് രൂപകൽപനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി സജ്‌ജമാണ്.
രാവിലെ പത്തരയ്‌ക്ക് സൈനിക പരേഡ് തുടങ്ങും. കോവിഡ് പശ്‌ചാത്തലത്തിൽ 24,000 പേർക്കു മാത്രമാണ് പരേഡ് നേരിട്ടുകാണാൻ അനുമതി. ഇതിൽ 19,000 ക്ഷണിക്കപ്പെട്ടവരും 5000 പൊതുജനങ്ങളുമാണ്.
പരേഡ് പ്രദർശിപ്പിക്കാൻ രാജ്പഥിന്റെ ഇരുവശങ്ങളിലുമായി പത്ത് വലിയ എൽഇഡി സ്‌ക്രീനുകൾ സ്‌ഥാപിക്കും. മുൻവർഷങ്ങളിലെ റിപ്പബ്ളിക് ദിനദൃശ്യങ്ങളും സായുധസേനകളുടെ ഹ്രസ്വചിത്രങ്ങളും ഇതിൽ പ്രദർശിപ്പിക്കും.
Most Read: സംസ്‌ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ