ന്യൂഡെൽഹി: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എൻഡിഎ ഘടകകക്ഷി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന അതേരീതിയിൽ തന്നെ സിഎഎ (സിറ്റിസൺഷിപ് അമൻഡ്മെന്റ് ആക്‌ട്)യും പിൻവലിക്കണമെന്ന് മേഘാലയിൽ നിന്നുള്ള നാഷണൽ പീപ്പിൾ പാർട്ടി ആവശ്യപ്പെട്ടു. പാർട്ടി യോഗത്തിൽ എംപി അഗത സംഗമയാണ് ആവശ്യം ഉയർത്തിയത്. എൻഡിഎ പാർലമെന്റ് അംഗങ്ങളുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് എൻഡിഎ എംപിമാരുടെ യോഗം നടന്നത്.
തിങ്കളാഴ്‌ച പാർലമെന്റിന്റെ ശൈത്യകാല സമ്മേളനവും ആരംഭിക്കുകയാണ്. സഭയിൽ മുന്നണിയിലെ എംപിമാർക്കിടെ പ്രതിപക്ഷ നീക്കങ്ങളെ നേരിടാൻ വേണ്ട തന്ത്രങ്ങൾ ആലോചിക്കാൻ കൂടിയായിരുന്നു ഇന്ന് എൻഡിഎയുടെ യോഗം.
വടക്ക്- കിഴക്കൻ സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ വികാരം പരിഗണിച്ച് കാർഷിക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ സിഎഎ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് അഗത എംപി പറഞ്ഞു. എന്നാൽ, തന്റെ ആവശ്യത്തോട് പെട്ടെന്ന് പ്രതികരിക്കാൻ എൻഡിഎ നേതാക്കൾ തയ്യാറില്ലെങ്കിലും അവർ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് എംപി പ്രതികരിച്ചു.
അതേസമയം, എൻഡിഎ എംപിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പങ്കെടുത്തില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തിൽ പങ്കെടുത്തിരുന്നു.
Also Read: ഡെൽഹി വായു മലിനീകരണം; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി