പെരിങ്ങോം: അതിശക്‌തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയോടെ കഴിയുകയാണ് പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ. കുന്നിൻമുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നാലോളം കരിങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടാനുള്ള സാധ്യതയാണ് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ക്വാറികളിൽ നിന്നുണ്ടായ ശക്‌തമായ നീരൊഴുക്കിനെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകി വൻ നാശനഷ്‌ടം സംഭവിച്ചിരുന്നു. പലർക്കും വീട് വിട്ടിറങ്ങേണ്ട അവസ്‌ഥയുണ്ടായി. കരിങ്കൽ ക്വാറിയിൽ നിന്നൊഴുകിയെത്തിയ മാലിന്യങ്ങൾ പെടേനയിലെ അഞ്ചോളം വീടുകളിൽ ഇരച്ചു കയറി. ദുർഗന്ധം വമിക്കുന്ന മണ്ണും മാലിന്യങ്ങളും പമ്പ് ചെയ്‌താണ് ശുചീകരിച്ചത്. 2 വർഷം മുമ്പുണ്ടായ കനത്ത മഴയിലും സമാന സംഭവം ഉണ്ടായിരുന്നു.
ദുരന്തങ്ങൾ സംഭവിച്ചാൽ ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കേണ്ട പെടേന ഗവ.എൽപി സ്‌കൂളും അപകട മേഖലയിലാണ്. വ്യാജരേഖകൾ ചമച്ച് അനുമതി വാങ്ങിയ ക്വാറികളും ക്രഷറുകളും പൂർണമായി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധ സമരം തുടരുകയാണ്. ക്വാറിയുടമകളെ സഹായിക്കുകയാണ് ഗ്രാമപഞ്ചായത്തും റവന്യു വകുപ്പ് അധികൃതരുമെന്നാണ് സമരമുഖത്തുള്ള നാട്ടുകാരുടെയും ജനകീയ സമിതിക്കാരുടെയും ആരോപണം. ക്വാറികളിൽ നിന്ന് ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
Also Read: പിവി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ച് പഞ്ചായത്ത്