കോഴിക്കോട്: കാർഷികോൽപാദന സഹകരണ സംഘം നിക്ഷേപമായി സ്വീകരിച്ച 10 കോടിയിലധികം രൂപ തിരികെ നൽകിയില്ലെന്ന് പരാതി. കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അഗ്രികോ എന്ന സ്‌ഥാപനത്തിന്റെ ചെയർമാനെതിരെയാണ് നിക്ഷേപകർ പരാതി നൽകിയിരിക്കുന്നത്.
2014ലാണ് താലൂക്ക് സഹകരണ കാർഷികോൽപാദന സംസ്‌കരണ വിപണന സംഘം (അഗ്രികോ) പ്രവർത്തനം തുടങ്ങിയത്. സ്‌ഥാപനത്തിൽ പണം നിക്ഷേപിച്ച 150ഓളം ആളുകളാണ് ഇപ്പോൾ ചേവായൂർ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയിരിക്കുന്നത്.
വേങ്ങേരി കേന്ദ്രമായി പ്രവർത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലചരക്ക് കടകളും പൗൾട്രി ഫാമും ഹൈപ്പർ മാർക്കറ്റും സംഘത്തിന്റെ പേരിൽ തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് നഷ്‌ടത്തിലായതോടെ കടകൾ ഓരോന്നായി അടച്ചുപൂട്ടി. ഈ സ്‌ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് വൻ തുക ഡെപ്പോസിറ്റായി സ്വീകരിച്ചെങ്കിലും മാസങ്ങളായി ഇവർക്ക് വേതനം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
പണം നഷ്‌ടമായവർക്ക് 2018ൽ മുഴുവൻ തുകയും തിരികെ നൽകാമെന്ന് ചെയർമാൻ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടികളൊന്നും ഉണ്ടാകാതിരുന്നതോടെ നിക്ഷേപകർ പോലീസിനെ സമീപിക്കുകയായിരുന്നു.
നേരത്തെ സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാർക്ക് പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ജോയിന്റ് രജിസ്‌ട്രാർ നിയോഗിച്ച അന്വേഷണ കമ്മീഷണറുടെ റിപ്പോർട് പ്രകാരം അഗ്രികോയുടെ പല സ്‌ഥാപനങ്ങളും ആരംഭിച്ചത് അനുമതിയില്ലാതെയാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ സമരം ആരംഭിച്ചിട്ടുണ്ട്.
Also Read: കോതമംഗലം പള്ളി; സംസ്‌ഥാന സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും