ഹൈദരാബാദ്: രാഷ്‌ട്ര താൽപര്യങ്ങളെന്നാൽ ഹിന്ദുവിന്റെ താൽപര്യങ്ങളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാഷ, ജാതി തുടങ്ങിയ താൽപര്യങ്ങളെക്കാളും ജനങ്ങൾ എപ്പോഴും രാഷ്‌ട്ര താൽപര്യത്തിനാണ് മുന്‍ഗണന നൽകേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ആയിരം വർഷമായി ഹിന്ദുക്കളെ നശിപ്പിക്കാൻ ശ്രമിച്ചവർ ഇന്ന് ലോകമെമ്പാടും പരസ്‌പരം പോരടിക്കുകയാണെന്നും അയ്യായിരം വർഷം പഴക്കമുള്ള ഭാരതത്തിന്റെ ‘സനാതന’ ധാർമിക ജീവിതം ഇപ്പോഴും അതേപോലെ നിലനിൽക്കുന്നു എന്നുമാണ് ഭാഗവതിന്റെ വാദം.
ശ്രീരാമാനുജാചാര്യയുടെ ജൻമവാർഷിക ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളാണെന്നും രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്നവരിൽ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
മുച്ചിന്തലിലെ ചിന്ന ജീയർ സ്വാമി ആശ്രമത്തിൽ ശ്രീരാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള പ്രതിമ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌തത്. ‘സമത്വത്തിന്റെ പ്രതിമ’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിമ സമത്വ ആശയത്തെ പ്രോൽസാഹിപ്പിക്കുമെന്നാണ് സംഘപരിവാർ അനുകൂലികളുടെ പ്രചാരണം.
Read also: ഇന്ത്യയിലെ ഒരേയൊരു തൊഴിൽരഹിതൻ കോൺഗ്രസിന്റെ രാജകുമാരൻ; തേജസ്വി സൂര്യ