ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാരത് വികാസ് സംഘം നേതാവും മുന്‍ ആര്‍എസ്എസ് പ്രചാരകുമായ കെഎന്‍ ഗോവിന്ദാചാര്യ. അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീം കോടതിയിൽ ഹരജി നൽകി. ഇത് രണ്ടാം തവണയാണ് ഗോവിന്ദാചാര്യ പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്.
2019ലാണ് ഗോവിന്ദാചാര്യ ആദ്യമായി വിഷയത്തിൽ ഹരജിയുമായി സുപ്രീം കോടതിയിൽ എത്തിയത്. എന്നാൽ പിന്നീട് ഹരജി പിന്‍വലിക്കുകയായിരുന്നു. പെഗാസസ് നിർമിച്ച എന്‍എസ്ഒ ഗ്രൂപ്പിനും വാട്‍സ്ആപ്പിനും ഫേസ്ബുക്കിനും എതിരെ ദേശീയ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണം എന്നായിരുന്നു ഗോവിന്ദാചാര്യ അന്ന് ഹരജിയിൽ ആവശ്യപ്പെട്ടത്.
ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന ഹരജിയിൽ, ഇന്ത്യയില്‍ പെഗാസസിന്റെ ഉപയോഗത്തിന്റെ വ്യാപ്‌തിയും അതിന് ഉത്തരവാദികളായ സ്‌ഥാപനങ്ങളും കണ്ടെത്തുന്നതിന് ന്യായവും നിഷ്‌പക്ഷവും ഉത്തരവാദിത്തം ഉള്ളതുമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് സത്യവാങ്മൂലം നൽകിയത്.
ഹരജിയിൽ ഉന്നയിച്ച കാര്യങ്ങൾ ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ ഉള്ളതാണെന്നും പെഗാസസ് ചാര സോഫ്‌റ്റ്‌വെയറുമായി സർക്കാരിന് യാതൊരു ബന്ധവുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പെഗാസസ് വിഷയത്തിൽ പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Most Read: കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി