ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിൽ മാർഗനിർദ്ദേശം തയ്യാറാക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. മാർഗ നിർദ്ദേശം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്‌ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാർഗനിർദ്ദേശം തയാറാക്കാൻ സമയം വേണമെന്നും ധൃതി പിടിച്ചാൽ വിപരീതഫലം ഉണ്ടായേക്കാമെന്നും ആയിരുന്നു കേന്ദ്രത്തിന്റെ വാദം. എത്ര തുക നൽകണമെന്ന കാര്യത്തിൽ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കോവിഡ് അനുബന്ധ രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങളും കോവിഡ് മരണമായി കണക്കാക്കണമെന്നും, മരണ സർട്ടിഫിക്കറ്റിൽ ഇക്കാര്യം വ്യക്‌തമാക്കണമെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു.
ആരോഗ്യമേഖലയിൽ ചിലവ് വർധിച്ചുവെന്നും, നികുതി വരുമാനം കുറഞ്ഞെന്നുമാണ് നഷ്‌ടപരിഹാരത്തെ എതിർക്കാനുള്ള കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. മഹാമാരിയിൽ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്‌ടപരിഹാരം നൽകുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിരുന്നു.
Read Also: പരാതി പിൻവലിക്കണം; ‘ഹരിത’ നേതാക്കൾക്ക് അന്ത്യശാസനം നൽകി മുസ്‌ലിം ലീഗ്