എടക്കര: അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരത്തിലൂടെ വരുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധന ആനമറിയിൽ ആരംഭിച്ചു. വനം ചെക്ക്പോസ്‌റ്റിന് സമീപമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതിനാൽ കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് പരിശോധന കൂടാതെ ജില്ലയിലേക്ക് എത്തിയിരുന്നത്.
ചുരം വഴി ആളുകൾ എത്തുന്നുണ്ടെങ്കിലും ചെക്ക്പോസ്‌റ്റിൽ മതിയായ പരിശോധനാ സൗകര്യങ്ങളില്ലെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ഇവിടെ ആർടിപിസിആർ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
മെഡിക്കൽ കോളേജിലെ ഡോ. അഭിജിത്തിന്റെ നേതൃത്വത്തിൽ ഒരു നഴ്‌സ്, പാരാമെഡിക്കൽ സ്‌റ്റാഫുകൾ ഉൾപ്പടെയുള്ള സംഘമാണ് ചുരത്തിലുളളത്. ശേഖരിക്കുന്ന സ്വാബ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയക്കും. രണ്ടു ദിവസത്തിനുള്ളിൽ ആളുകൾക്ക് മൊബൈൽ ഫോൺ വഴി ഫലം ലഭിക്കും. വഴിക്കടവ് വില്ലേജ് ഓഫീസർ വികെ അലി, വില്ലേജ് അസിസ്‌റ്റന്റ് മുഹമ്മദ് അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനക്കുള്ള സൗകര്യം ഒരുക്കിയത്.
Read also: വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും; കുത്തിവെപ്പ് മുടങ്ങി