ചെറുവത്തൂർ: വാക്‌സിൻ ദൗർലഭ്യത്തെ തുടർന്ന് ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കുത്തിവെപ്പ് മുടങ്ങി. വെള്ളിയാഴ്‌ച വാക്‌സിനേഷൻ നടക്കുമെന്നറിഞ്ഞ് ആളുകൾ കൂട്ടത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. പുലർച്ചെ അഞ്ച് മണിക്കെത്തി കാത്തുനിന്നവരും കുറവല്ല.
എട്ടുമണിയോടെ ആൾകൂട്ടം നിറഞ്ഞ് ഉന്തും തള്ളുമുണ്ടായി. ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡിജി രമേഷ് കൂടിനിൽക്കരുതെന്ന് പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ ചന്തേര പോലീസ്, സെക്‌ടറൽ മജിസ്‌ട്രേറ്റ്, മാഷ് പ്രവർത്തകർ, വോളന്റിയർമാർ എന്നിവരെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
ആയിരത്തിലേറെ ആളുകൾ വാക്‌സിന് വേണ്ടി കാത്തുനിന്നപ്പോൾ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ 200 പേർക്കുള്ള വാക്‌സിൻ മരുന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ഡോസ് എടുക്കാൻ എത്തിയവർക്കാണ് മുൻഗണന നൽകിയത്. ആൾകൂട്ടം ഒഴിവാക്കാൻ ആശാ വർക്കർമാർ മുഖാന്തരം മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്കായിരുന്നു വാക്‌സിനേഷൻ. ഇതറിയാതെയാണ് കൂട്ടത്തോടെ ആളുകൾ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്.
വാക്‌സിൻ എടുക്കേണ്ടവർ അതാത് വാർഡിലെ ആശാ വർക്കർമാർ വഴി രജിസ്‌റ്റർ ചെയ്‌ത് അവർ അറിയിക്കുന്ന ദിവസം ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിയാൽ തിരക്ക് ഒഴിവാക്കാൻ സാധിക്കും. വാക്‌സിൻ ദൗർലഭ്യം നേരിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രണ്ടാഴ്‌ചക്കകം വാക്‌സിൻ എത്തുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
Also Read: കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി