ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ ഡെല്‍ഹിയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാരും സംസ്‌ഥാന സര്‍ക്കാരും. പ്രതിദിനം വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കാനായി ഇന്ന് നടന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുത്തു. അതിന്റെ ഭാഗമായി ഡെല്‍ഹിയില്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്താന്‍ ഐസിഎംആറിനും ആരോഗ്യ മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്‌തമാക്കി.
പരിശോധനകള്‍ ഉയര്‍ത്തുന്നതിന് ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ടെസ്‌റ്റിങ് വാനുകള്‍ എത്തിക്കും. കൂടാതെ ആശുപത്രികളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആശുപത്രികളില്‍ രോഗികള്‍ ഉയരുന്നതിന് ആനുപാതികമായി ഡോക്‌ടർമാര്‍ ഇല്ലാത്ത സാഹചര്യം പരിഹരിക്കുന്നതിനായി കൂടുതല്‍ സിആര്‍പിഎഫ് ഡോക്‌ടർമാരെ ഡെല്‍ഹിയില്‍ വിന്യസിപ്പിക്കാനും ഇന്ന് നടന്ന യോഗത്തില്‍ തീരുമാനിച്ചു.
ഇന്ന് നടന്ന അടിയന്തിര യോഗത്തിന് ശേഷം ഡെല്‍ഹിയിലേക്ക് 500 ഐസിയു കിടക്കകള്‍ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കിയിരുന്നു. ഡല്‍ഹിയിലെ കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇന്ന് അമിത്ഷായുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം കൂടാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഗവര്‍ണര്‍ അനില്‍ ബൈജാന്‍, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Read also : ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന