ന്യൂഡെൽഹി: ശനിയാഴ്‌ച ന്യൂയോർക്കിൽ നടത്താനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപറേഷൻ (SAARC- സാർക്ക്) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്‌ഗാനിസ്‌ഥാനെ പ്രതിനിധീകരിച്ച് യോഗത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്‌ഥാന്റെ നിർദ്ദേശത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടർന്നാണ് യോഗം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പാക് നിർദ്ദേശത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. താലിബാനെ അംഗീകരിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. താലിബാൻ സർക്കാരിലെ പല മന്ത്രിമാരും യുഎൻ കരിമ്പട്ടികയിലുള്ളവർ ആയതിനാൽ പല ലോകരാജ്യങ്ങളും ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച നടന്ന ഷാൻഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്‌ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ കാര്യം പ്രതിപാദിച്ചിരുന്നു. അഫ്‌ഗാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതിന് മുൻപ് ലോകരാജ്യങ്ങൾ ഗൗരവതരമായ ആലോചന നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്‌ത്രീകൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അഫ്‌ഗാൻ സർക്കാരിൽ പ്രതിനിധ്യമില്ല എന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ദക്ഷിണേന്ത്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് സാർക്ക്. അഫ്‌ഗാനിസ്‌ഥാൻ, ബംഗ്‌ളാദേശ്, ഇന്ത്യ, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്‌ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാർക്കിലെ അംഗങ്ങൾ.
Also Read: ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ