കൊച്ചി: ശബരിമല അതിഥി മന്ദിരത്തിൽ താമസിച്ച് മടങ്ങുന്ന വിശിഷ്‌ട വ്യക്‌തികളുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും പേരിൽ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കിയും ശൗചാലയ നടത്തിപ്പിന്റെ പേരിലും നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടും സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
ഹരജി പരിഗണിച്ച കോടതി സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങിയവരിൽ നിന്ന് വിശദീകരണം തേടി. ഹരജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്‌റ്റിസ് പിജി അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസെടുത്തത്.
ശബരിമലയിലെ ഒട്ടേറെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്ന വിജിലൻസ് സംഘത്തിലെ രണ്ട് എസ്ഐമാർ അടക്കം നാലുദ്യോഗസ്‌ഥരെ പോലീസിലേക്ക് മടക്കിയയച്ചിരുന്നു. മകരവിളക്ക് സീസൺ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ഇത്.
ശബരിമലയിലെ അതിഥിമന്ദിരത്തിൽ താമസിച്ച വിശിഷ്‌ട വ്യക്‌തികൾ, ഉന്നതോദ്യോഗസ്‌ഥർ എന്നിവർ ഭക്ഷണം കഴിച്ച വകയിൽ വ്യാജ ബില്ലുണ്ടാക്കി ക്രമക്കേട് നടത്താനുള്ള ശ്രമം വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന്, വിജിലൻസ് സംഘത്തെത്തന്നെ പൊളിച്ചെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. വിജിലൻസ് സംഘത്തിന്റെ സേവനം തുടരണമെന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട് നിലനിൽക്കെയായിരുന്നു ഇത്.
അതേസമയം ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ശബരിമലയിൽ ഇല്ലാത്ത ദിവസംപോലും അദ്ദേഹത്തിന്റെ പേരിൽ ഭക്ഷണച്ചെലവ് എഴുതിവെച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Most Read: കേരളത്തിൽ കോവിഡ് പാരമ്യഘട്ടത്തിൽ; അടുത്ത ആഴ്‌ചയോടെ കുറയുമെന്ന് വിദഗ്‌ധർ