തിരുവനന്തപുരം: ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വിദഗ്‌ധ സമിതി സംസ്ഥാന സര്‍ക്കാരിന് കൈമാറി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് റിപ്പോര്‍ട്ട്. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കിയത്.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോര്‍ട്ട് ദര്‍ശനത്തിന് 48 മണിക്കൂര്‍ മുമ്പ് തന്നെ ഭക്തര്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇവര്‍ക്ക് നിലക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. ആയുഷ്‌മാന്‍ ഭാരത് കാര്‍ഡുള്ളവര്‍ അത് കൈയ്യില്‍ കരുതണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ പരമ്പരാഗത പാതകളിലൂടെയുള്ള സന്ദര്‍നത്തിനും അനുമതി ഉണ്ടാവുകയില്ല. മറ്റു കാനനപാതകള്‍ വനുവകുപ്പിന്റെ നേതൃത്വത്തില്‍ അടക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പത്ത് മുതല്‍ 60 വരെയുള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശമെന്ന് മന്ത്രി അറിയിച്ചു. 60-65 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ ഗുരുതരമായ രോഗങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
സന്നിധാനത്തും ഗണപതി കോവിലിലും താമസം അനുവദിക്കില്ല. പമ്പയില്‍ കുളിക്കുന്നതിനും അനുമതിയില്ല.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് പ്രവേശനാനുമതി. മണ്ഡലപൂജക്കും മകരവിളക്കിനും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
അതോടൊപ്പം ഓണ്‍ലൈന്‍ ക്ഷേത്ര ദര്‍ശനം സംബന്ധിച്ച് ശബരിമല ക്ഷേത്രം തന്ത്രിയും അധികാരികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. പ്രതിമാസ പൂജക്കായി നടതുറക്കുന്നത് അഞ്ചില്‍ നിന്ന് പത്ത് ദിവസമാക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. ശബരിമലയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: പാരീസ് വിശ്വനാഥനും ബി. ഡി. ദത്തനും രാജാ രവിവര്‍മ പുരസ്‌കാരം