ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച ശബരിമല നട തുറക്കും. ചിത്തിരആട്ട വിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്‌ച രാത്രി എട്ടിന് അടച്ച ശബരിമല ക്ഷേത്രനടയാണ് മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കുക. തന്ത്രി കണ്‌ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്‌ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ചിത്തിരആട്ട വിശേഷപൂജകള്‍ക്ക് ഭക്‌തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരുന്നില്ല.
തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഞായറാഴ്‌ച സോപാനത്തു വെച്ച് നടക്കുന്ന ചടങ്ങില്‍ വൈകീട്ട് ദീപാരാധനക്ക് ശേഷം നിയുക്‌ത ശബരിമല മേല്‍ശാന്തി വികെ ജയരാജ് പോറ്റിയെയും, മാളികപ്പുറം മേല്‍ശാന്തി എംഎന്‍ രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്‌ത് അവരോധിക്കും.
കൂടാതെ രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എകെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എംഎസ് പരമേശ്വരന്‍ നമ്പൂതിരിയും മലയിറങ്ങും. വൃശ്‌ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുക.
അതേസമയം ഈ വര്‍ഷം പന്തളത്ത് തിരുവാഭരണ ദര്‍ശനം ഉണ്ടാവുകയില്ല. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍ കരുതലിന്റെ ഭാഗമായി തിരുവാഭരണം ദര്‍ശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു. വലിയതമ്പുരാന്‍ രേവതിനാള്‍ പി രാമവര്‍മ്മരാജയുടേയും മുതിര്‍ന്ന അംഗങ്ങളുടേയും നിര്‍ദേശപ്രകാരമാണ് നട തുറക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടതെന്ന് കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പിഎന്‍ നാരായണ വര്‍മ്മ അറിയിച്ചു.
മാത്രവുമല്ല, മണ്ഡല പൂജാ ഉല്‍സവവും ധനു 28-നു നടക്കുന്ന തിരുവാഭരണ ഘോഷയാത്രയും ആചാരങ്ങളോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സർക്കാർ