പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഡിസംബര്‍ 30ആം തീയതി തുറക്കും. ഇന്നലെ രാത്രിയോടെയാണ് മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട അടച്ചത്. ഇനി മകരവിളക്ക് ഉല്‍സവത്തിന്റെ ഭാഗമായി ഡിസംബര്‍ 30ആം തീയതി വൈകുന്നേരം 5 മണിയോടെ നട തുറക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക് ഉല്‍സവം.
മകരവിളക്ക് ഉൽസവത്തിനായി നട തുറക്കുന്നതോടെ ശബരിമലയില്‍ കോവിഡ് പരിശോധനക്കായി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്‌തമാക്കി. ദർശനത്തിനെത്തുന്ന ഭക്‌തജനകളുടെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവൂ എന്ന ഹൈക്കോടതിയുടേയും, ആരോഗ്യവകുപ്പിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണിത്. നിലക്കലില്‍ ആര്‍ടിപിസിആര്‍ പരിശോധന സംവിധാനം ഇല്ലാത്തതിനാലും, കാലതാമസം ഉണ്ടാകുന്നതിനാലും ആര്‍ടി ലാബ്, എക്‌സ്‍പ്രസ് നാറ്റ് എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്.
ശബരിമലയില്‍ ജോലിക്കായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഉള്‍പ്പടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മണ്ഡലകാല തീര്‍ഥാടനകാലത്ത് ശബരിമലയില്‍ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 390 ആണ്. ഇവരില്‍ 289 ആളുകള്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്‌തിരുന്ന ജീവനക്കാരാണ്. ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടകരില്‍ 96 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരിച്ചയച്ചിരുന്നു. മകരവിളക്ക് സമയത്ത് പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം നല്‍കുമെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്‌തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
Read also : കർഷക നേതാവ് രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു