മലപ്പുറം: മഅ്ദിൻ സ്പെഷൽ സ്കൂളിലെ കേൾവി പരിമിതിയുള്ള കുട്ടികൾക്ക് സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മികച്ച വിജയം. സമസ്തയുടെ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ വിവിധ ക്ളാസുകളിൽ നിന്നുള്ള ബാസിത്, അഫ്ലഹ്, ഫായിസ്, അജ്മൽ, റാനിയ, ശഹീദ് എന്നീ കുട്ടികളാണ് മികച്ച വിജയം കൊയ്ത് സ്കൂളിന് അഭിമാനമായത്.
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ഒട്ടനേകം തടസങ്ങളെ അതിജീവിച്ചാണ് കേൾവി പരിമിതിയുള്ള ഈ കുട്ടികളുടെ വിജയം. സാഹചര്യത്തെ പഴിച്ച് പഠനകാര്യത്തിൽ പിന്നിലാകാതെ നേടിയ ഈ നേട്ടത്തിന് അതുകൊണ്ട് തന്നെ ഇരട്ടത്തിളക്കമാണ്; സ്കൂൾ അധികൃതർ പറഞ്ഞു.
മഅ്ദിനിൽ നിന്ന് കൊടുക്കുന്ന ഓൺലൈൻ ക്ളാസുകളും മാതാപിതാക്കളുടെ പൂർണ പിന്തുണയുമാണ് കുട്ടികളെ ഈ വിജയത്തിലെത്തിച്ചത്. ഓരോ പാഠഭാഗങ്ങളും ആംഗ്യ ഭാഷയിലേക്ക് പരാവർത്തനം നടത്തിയും അഭിനയിച്ചു കാണിച്ചു കൊണ്ടും ലളിതമായ രീതിയിൽ ഓൺലൈനായി തന്നെ കുട്ടികൾക്ക് ക്ളാസുകൾ നടത്താൻ മഅ്ദിൻ അധികൃതർ പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു. അത് വിജയം കണ്ടു; ഏബ്ൾ വേൾഡ് മേധാവി മുഹമ്മദ് അസ്റത്ത് വ്യക്തമാക്കി.
കേൾവി പരിമിതിയുള്ള കുട്ടികളെ കൂടാതെ കാഴ്ച പരിമിതിയുള്ള കുട്ടികൾക്കും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും സ്കൂൾ പഠനത്തോടൊപ്പം മതവിദ്യാഭ്യാസവും കൊടുത്തു വളർത്തുന്ന സ്ഥാപനമാണ് മഅ്ദിൻ സ്പെഷൽ സ്കൂൾ. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്പെഷൽ സ്കൂൾ ആണിത്.
നേട്ടം കൈവരിച്ച വിദ്യാർഥികളെ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, ഏബ്ൾ വേൾഡ് മേധാവി മുഹമ്മദ് അസ്റത്ത്, സ്പെഷൽ സ്കൂൾ മാനേജർ മൊയ്ദീൻ കുട്ടി, അധ്യാപകരായ ഉസ്മാൻ സഖാഫി, റംല എന്നിവർ അനുമോദിച്ചു.
Most Read: ‘തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ല, കോവിഡ് വാർത്തകൾക്ക് പ്രാധാന്യം’; ടൈംസ് നൗ