പാലക്കാട്: എലപ്പുള്ളിയിലെ സഞ്‌ജിത്ത് വധക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ അറസ്‌റ്റിലായ മുതലമട സ്വദേശി ഷാജഹാനെയാണ് തെളിവെടുപ്പിന് എത്തിച്ചത്. കാടുവെട്ടാൻ നീളം കൂടിയ വാൾ വേണമെന്ന് ആവശ്യപ്പെട്ടാണ് സഞ്‌ജിത്തിനെ കൊലപ്പെടുത്താനുള്ള വാൾ പണിതു തീർത്തതെന്ന് പ്രതി മൊഴി നൽകി. ഷാജഹാനാണ് ഗോവിന്ദപുരത്തെ ആലയിൽ ഇരുമ്പത്തിച്ച് വാൾ പണിത് വാങ്ങിയത്. പ്രതിയെ വിവിധ ഇടങ്ങളിലെത്തിച്ച് പോലീസ് തെളിവുകൾ ശേഖരിച്ചു.
വീടിനോട് ചേർന്ന് ഏറെ ദൂരം കുറ്റിക്കാടുണ്ട്. പന്നിശല്യവും രൂക്ഷമാണ്. കാട് വെട്ടിത്തെളിക്കാനാണ് നീളം കൂടിയ വാൾ വേണമെന്ന് ഷാജഹാൻ അറിയിച്ചത്. വാൾ പണിയാനുള്ള ഇരുമ്പ് ഷാജഹാൻ തന്നെയാണ് എത്തിച്ച് നൽകിയത്. പണം പ്രശ്‌നമല്ലെന്നും വേഗം പണിതുതീർത്ത് നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് അധികപണം നൽകിയ ശേഷം വാൾ കൊണ്ടുപോവുകയായിരുന്നുവെന്ന് ആല ഉടമ പൊന്നുച്ചാമി പറഞ്ഞു. പ്രതിയെ മുൻ പരിചയം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ഷാജഹാൻ എത്തിച്ച ആയുധങ്ങൾ ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കണ്ണനൂരിലെ ദേശീയപാതയോരത്ത് നിന്ന് കണ്ടെടുത്ത ആയുധങ്ങളാണോ ഇതെന്ന് തിരിച്ചറിയാൻ ഫോറൻസിക് ഫലം വരുന്നതുവരെ കാത്തിരിക്കണം. ഷാജഹാൻ ഉൾപ്പടെ അഞ്ചുപേരാണ് സഞ്ജിത്ത് വധക്കേസിൽ ഇതുവരെ പിടിയിലായത്. നേരിട്ട് കൊലയിൽ പങ്കെടുത്ത മൂന്ന് പേരെയും സഹായിച്ച ഒരാളെയും കണ്ടെത്താൻ കഴിഞ്ഞ ദിവസമാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കിയത്.
Most Read: കിഴക്കമ്പലത്തെ ആക്രമണം; പ്രത്യേക സംഘം അന്വേഷിക്കും