പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. കൊലപതകത്തിന് ശേഷം അക്രമികൾ രക്ഷപെട്ട കാറുകളിൽ ഒന്ന് തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. മൂന്ന് പേരെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. ഒരു കാർ എറണാകുളം ഭാഗത്തേക്ക് കടന്നെന്നും പോലീസ് കണ്ടെത്തി. സഞ്‌ജിത്തിനോട് മുൻ വൈരാഗ്യം ഉള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമി സംഘത്തിന് സഹായം ചെയ്‌തതായി സംശയിക്കുന്ന മൂന്ന് പേരെയാണ് ഇന്ന് ചോദ്യം ചെയ്യുക. ഇന്നലെ മൂന്ന് പേരെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇവർക്ക് കേസുമായി യാതൊരു ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണന്നൂരിൽ നിന്ന് കണ്ടെടുത്ത വാളുകളിൽ ഉണ്ടായിരുന്ന രക്‌തക്കറ സഞ്‌ജിത്തിന്റേതാണോ എന്നറിയാൻ രാസപരിശോധനാ ഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. കൊല നടന്ന സ്‌ഥലം ആയുധം ഉപേക്ഷിച്ച ഇടം എന്നിവ പരിശോധിക്കുമ്പോൾ സഞ്‌ജിത്തിനെ വകവരുത്താൻ ഉപയോഗിച്ച വാളുകളെന്ന് തന്നെയാണ് നിഗമനം. മറ്റ് ജില്ലകളിലും സമാന രീതിയിൽ കൊലപാതകം നടത്തിയതിന് പിടിയിലായ ചിലരും നിരീക്ഷണത്തിലാണ്. എട്ട് സംഘമായി തിരിഞ്ഞുള്ള അന്വേഷണത്തിന്റെ പുരോഗതി തൃശൂർ ഐജി വിലയിരുത്തുന്നുണ്ട്.
രാത്രിയോടെ പ്രതികളെ കുറിച്ച് വ്യക്‌തമായ സൂചന ലഭിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം, എൻഐഎ അന്വേഷണമെന്ന ആവശ്യത്തിന് പിന്നാലെ സഞ്‌ജിത്തിന്റെ ബന്ധുക്കളെ പങ്കെടുപ്പിച്ച് സമരം നടത്താനാണ് ബിജെപിയുടെ ആലോചന.
Also Read: മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പോലീസ്