റിയാദ്: സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു. സൗദിയിലേക്കുള്ള കര, കടല്‍ മാര്‍ഗങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ ഭാഗികമായി തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളക്ക് ശേഷം റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മാര്‍ച്ച് 16 നായിരുന്നു വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന നടപടിക്രമങ്ങള്‍ തൊഴില്‍ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുവാനുള്ള പുതിയ കാലയളവ് 120 ദിവസമാണെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പ് വ്യക്‌തമാക്കുന്നു. റിക്രൂട്ടിംഗ് ലൈസന്‍സുള്ള ഒരു സ്‌ഥാപനം 120 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തിരിക്കണം. എന്നാല്‍ ഈ സമയ പരിധിക്കുള്ളില്‍ റിക്രൂട്ടിംഗ് സാധ്യമായില്ലെങ്കില്‍ കരാര്‍ സ്വമേധയാ 30 ദിവസത്തേക്ക് കൂടി നീട്ടിനല്‍കും. അതോടൊപ്പം കരാര്‍ പാലിക്കാത്തതിന് കരാര്‍ മൂല്യത്തിന്റെ 15 ശതമാനം വരെ പിഴ ചുമത്തുകയും ചെയ്യും.
മാത്രവുമല്ല 150 ദിവസത്തിനുള്ളില്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ കരാര്‍ റദ്ദാക്കുകയോ ചെയ്‌താല്‍ കരാര്‍ മൂല്യം തിരികെ നല്‍കാന്‍ ലൈസന്‍സുള്ള റിക്രൂട്ടിംഗ് സ്‌ഥാപനം ബാധ്യസ്‌ഥരാണ്. ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുള്ള ഉപഭോക്‌താവിന് കരാര്‍ മൂല്യത്തിന്റെ 20 ശതമാനം പിഴ നല്‍കേണ്ടിവരുമെന്നും മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
അതേസമയം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഗാര്‍ഹിക തൊഴില്‍ നിയമന വെബ്‌സൈറ്റായ മുസാനിദ് വെബ്‌പോര്‍ട്ടല്‍ ഒക്‌ടോബര്‍ 31 വരെ പുതിയ കരാറുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
Read Also: അസൗകര്യം അറിയിച്ച് ഹത്രസ് കുടുംബം; ഇടതുപക്ഷ യാത്ര മാറ്റിവെച്ചു