റിയാദ്: ഒരു വർഷത്തിലേറെ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവർക്കും യാത്രക്ക് രണ്ടാഴ്‌ച മുൻപ് എങ്കിലും ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും 6 മാസത്തിനുള്ളിൽ കോവിഡ് മുക്‌തി നേടിയവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസിന് താഴെയുള്ള കുട്ടികൾക്കും സൗദിയിലേക്ക് പ്രവേശിക്കാം.
ഫൈസർ/ബയോടെക്, അസ്ട്രസനേക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്‌സിനുകൾക്കാണ് സൗദിയിൽ അംഗീകാരം നൽകിയിരിക്കുന്നത്. ടൂറിസ്‌റ്റ് വിസയുള്ള സൗദി ഇതര പൗരൻമാർക്ക് യാത്രക്ക് അനുവാദമില്ല. യാത്രക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധന നിർബന്ധമാണ്. 8 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല.
2020 മാർച്ചിൽ കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് സൗദി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നയതന്ത്രജ്‌ഞർ ഉൾപ്പടെ ചില വിഭാഗക്കാരെ മാത്രമാണ് നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നത്.
Read also: ടൗട്ടെ ചുഴലിക്കാറ്റ്; ഇന്ന് ഗുജറാത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം