ന്യൂഡെൽഹി : ടൗട്ടെ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തീരം തൊടുമെന്ന പ്രവചനവുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും ഇടയില്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. ചൊവ്വാഴ്‌ചയോടെ ടൗട്ടെ തീരം തൊടുമെന്നാണ് നേരത്തെ അറിയിപ്പ് നൽകിയിരുന്നത്. എന്നാൽ ചുഴലിക്കാറ്റിന്റെ സഞ്ചാരവേഗത വർധിച്ചതോടെയാണ് നേരത്തെ തന്നെ ടൗട്ടെ തീരം തൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
ചുഴലിക്കാറ്റ് ശക്‌തി പ്രാപിച്ചതോടെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ കാറ്റിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർ ഇരു സംസ്‌ഥാനങ്ങളിലെയും മുന്നൊരുക്കങ്ങൾ വിലയിരുത്തി. മുന്നൊരുക്കങ്ങളുടെ ഭാഗമായി തീരപ്രദേശങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ ഗുജറാത്ത് ഒഴിപ്പിച്ചു. കൂടാതെ കാറ്റ് പ്രതികൂലമായി ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്നും മഹാരാഷ്‌ട്ര കോവിഡ് രോഗികളെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്.
നിലവിൽ ഇരു സംസ്‌ഥാനങ്ങളിലും ശക്‌തമായ കാറ്റും മഴയും തുടരുകയാണ്. കൂടാതെ ഇവിടങ്ങളിൽ എൻഡിആർഎഫ് സംഘം രക്ഷാ പ്രവർത്തനത്തനവും പുരോഗമിപ്പിക്കുകയാണ്. നിലവിൽ കര്‍ണാടക, ഗോവ സംസ്‌ഥാനങ്ങളില്‍ കനത്ത നാശം വിതച്ചാണ് ചുഴലികാറ്റ് മഹാരാഷ്‌ട്ര തീരത്തോട് അടുത്തത്. ഇവിടങ്ങളിൽ 7 മരണങ്ങൾ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതേസമയം തന്നെ നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി. ചുഴലിക്കാറ്റിന്റെ ഭാഗമായി അഞ്ച് സംസ്‌ഥാനങ്ങളിലാണ് നിലവിൽ ശക്‌തമായ മഴ തുടരുന്നത്.
Read also : 18-45 പ്രായക്കാർക്ക് വാക്‌സിനേഷൻ ഇന്ന് മുതൽ; ഇതുവരെ രജിസ്‌റ്റർ ചെയ്‌തത് 35,000 പേർ