ലണ്ടൻ: ഇന്ത്യക്ക് ദീപാവലി സമ്മാനവുമായി സൗദി അറേബ്യ. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി വ്യാജ ഭൂപടം നിർമിച്ച പാകിസ്‌ഥാന് കനത്ത തിരിച്ചടിയാണ് സൗദി നൽകിയത്. പാക് അധിനിവേശ കശ്‌മീർ, ഗിൽഗിറ്റ്- ബാൾട്ടിസ്‌ഥാൻ എന്നിവയെ പാകിസ്‌ഥാന്റെ ഭൂപടത്തിൽ നിന്ന് നീക്കം ചെയ്‌തതായി പാക് അധിനിവേശ കശ്‌മീർ ആക്‌ടിവിസ്‌റ്റ് അംജദ് അയൂബ് മിർസ ട്വീറ്റ് ചെയ്‌തു. ഇന്ത്യക്ക് വേണ്ടിയുള്ള സൗദി അറേബ്യയുടെ ദീപാവലി സമ്മാനമാണ് ഇതെന്നും അംജദ് ട്വിറ്ററിൽ കുറിച്ചു.
നവംബർ 21 മുതൽ 22 വരെ സൗദിയിൽ നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായി 20 റിയാലിന്റെ നോട്ട് സൗദി പുറത്തിറക്കിയിരുന്നു. ഈ നോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന ലോകഭൂപടത്തിൽ പാക് അധിനിവേശ കശ്‌മീർ, ഗിൽഗിറ്റ്-ബാൾട്ടിസ്‌ഥാൻ എന്നിവയെ പാകിസ്‌ഥാന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. പാകിസ്‌ഥാന് സൗദിയുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടിയാണിതെന്നും പുതിയ നയം സ്വീകരിക്കുന്നതിനുള്ള സൗദിയുടെ ആദ്യ പടിയാണിതെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
Also Read: എയർ ഇന്ത്യയെ വീണ്ടും വിലക്കി ഹോങ്കോങ്
ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ രാഷ്‌ട്രീയ ഭൂപടം ഓഗസ്‌റ്റിലാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്. ജമ്മു കശ്‌മീരിന് പ്രത്യേക അധികാരം നൽക്കിയിരുന്ന ഭരണഘടനാ അനുഛേദം 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിന്റെ തലേദിവസമാണ് ജമ്മു കശ്‌മീർ, ലഡാക്, ഗുജറാത്തിലെ ജുനഗഡ് എന്നിവ ഉൾപ്പെടുത്തി പാക്കിസ്‌ഥാൻ ഭൂപടം ഇറക്കിയത്.