റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ തുടങ്ങിയ വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഓഗസ്റ്റ് 30ഓടെ വീടുകളിലിരുന്നുള്ള ജോലി അവസാനിപ്പിച്ച് അവരവരുടെ സ്ഥാപനങ്ങളിലെത്തണമെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് മുഴുവൻ സർക്കാർ വകുപ്പുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. കോവിഡ് വ്യാപനഭീതിയിൽ സർക്കാർ ജീവനക്കാരടക്കം വർക്ക് ഫ്രം ഹോം രീതിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
രോഗം പടർന്നുപിടിക്കാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവരെ ജോലി സ്ഥലത്ത് ഹാജരാവാൻ അനുവദിക്കില്ല. സ്ഥാപനങ്ങളിലെ പഞ്ചിങ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വീട്ടിലിരുന്ന് ആർക്കൊക്കെ ജോലി ചെയ്യാമെന്നത് സംബന്ധിച്ച് വകുപ്പ് മേധാവികൾക്ക് തീരുമാനമെടുക്കാം. ആകെ ജീവനക്കാരുടെ 25 ശതമാനത്തിൽ കൂടുതൽ പേർ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കില്ല. ജോലികളിൽ ഏർപ്പെടുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.