മലപ്പുറം: മുസ്‌ലിം സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ നിർഭാഗ്യകരമാണ്. കോടതിവിധിയെ മുസ്‌ലിം-കൃസ്ത്യന്‍ പ്രശ്‌നമായി ചിത്രീകരിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നവരുടെ അജണ്ടകള്‍ തിരിച്ചറിയണം. എല്ലാ സമുദായത്തിലെയും പിന്നാക്കക്കാര്‍ക്ക് ആവശ്യമായ അവകാശങ്ങള്‍ വകവെച്ചു നൽകണം; സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
ചരിത്രപരവും അല്ലാത്തതുമായ വിവിധ കാരണങ്ങളാല്‍ പിന്നോക്കമായ മുസ്‌ലിം സമൂഹത്തിന്റെ ഉന്നതിക്കായി സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത നിര്‍ദേശങ്ങള്‍ പരിഗണിച്ച് നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ സമുദായത്തിന് ലഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ‘സ്വലാത്ത് ആത്‌മീയ സംഗമത്തിനും പ്രാർഥനക്കും’ നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. പരിപാടിയുടെ ലൈവ് ടെലികാസ്‌റ്റിൽ രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് സംബന്ധിച്ചത്.
സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്‍ഖൂസ് മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍ തുടങ്ങിയ സവിശേഷ പരിപാടികൾ നടന്നു. ഹംസ (റ), സിഎം വലിയുല്ലാഹി, ഇകെ ഹസന്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്‌മരണവും അനുബന്ധമായി നിർവഹിച്ചു
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, സയ്യിദ് അഹ്‌മദുൽ കബീര്‍ അല്‍ ബുഖാരി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Most Read: രാം ദേവിനെതിരെ സമയം കളയേണ്ട; ഐഎംഎയോട് ഡെല്‍ഹി ഹൈക്കോടതി