ന്യൂഡെല്‍ഹി: പതഞ്‌ജലിയുടെ കൊറോണില്‍ കോവിഡ് ഭേദമാക്കാൻ സഹായിക്കുമെന്ന രാംദേവിന്റെ വാദങ്ങള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെന്ന് ഡെല്‍ഹി ഹൈക്കോടതി ജസ്‍റ്റിസ് സി ഹരിശങ്കര്‍. പൗരന്റെ മൗലികവകാശമായ അഭിപ്രായ സ്വാതന്ത്ര്യമായേ രാംദേവിന്റെ പ്രസ്‌താവനകളെ കാണാനാകൂവെന്ന് ജസ്‍റ്റിസ് ഹരിശങ്കര്‍ പറഞ്ഞു.
പതഞ്‌ജലിയുടെ കൊറോണില്‍ കോവിഡ് ഭേദമാക്കുമെന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുന്ന രാംദേവിനെതിരെ ഡെല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ (ഡിഎംഎ) സമര്‍പ്പിച്ച ഹരജിയിലാണ് ജഡ്‌ജിയുടെ നിരീക്ഷണം.
‘ചില ശാസ്ത്രം വ്യാജമാണെന്ന് എനിക്ക് തോന്നാം. നാളെ എനിക്ക് ഹോമിയോപ്പതി വ്യാജമാണെന്ന് അഭിപ്രായം ഉണ്ടാകാം. അതുകൊണ്ട് നാളെ അവർ എനിക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നാണോ? ഈ അഭിപ്രായം ഞാൻ ട്വിറ്ററിൽ ഇട്ടാൽ ട്വിറ്റർ അക്കൗണ്ട് തന്നെ നീക്കം ചെയ്യാൻ നിങ്ങൾ നാളെ പറയും. നോക്കു, ഇത് പൊതുജനാഭിപ്രായമാണ്. നിങ്ങളുടെ അലോപ്പതി വളരെ ദുർബലമാണെന്ന് ഞാൻ കരുതുന്നില്ല’.. ‘അതുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളില്‍ ഹരജി നല്‍കി സമയം കളയാതെ കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കാനാണ് ഐഎംഎ ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു’.
രാംദേവിന്റെ വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്‌ടിച്ചുവെന്നും നിരവധി പേര്‍ വാക്‌സിൻ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയെന്നും ഇതിന് മറുപടിയായി ഐഎംഎയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അതേസമയം രാംദേവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ പ്രസ്‌താവനകള്‍ രാംദേവിന്റെ ഭാഗത്തു നിന്ന് ഉണ്ടാവരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിർദ്ദേശിച്ചു.
അലോപ്പതിക്കെതിരെയുള്ള രാംദേവിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പോലീസില്‍ പരാതി നല്‍കിയിരുന്നു. അലോപ്പതി വിഡ്‌ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും കോവിഡ് മഹാമാരിയിൽ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചെന്നുമായിരുന്നു രാംദേവിന്റെ വിവാദ പ്രസ്‌താവന. ഇതിന് ദിവസങ്ങള്‍ക്കു ശേഷമാണ് രാംദേവിന് എതിരെ ഡിഎംഎ ഹരജിയുമായി കോടതിയെ സമീപിച്ചത്.
Read also: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു