കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിൽ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് എടിഎസ് ഉദ്യോഗസ്‌ഥർ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി ഉള്ളതിനാൽ തെളിവെടുപ്പിന് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇന്നലെയാണ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രവി പൂജാരിയെ കൊച്ചിയില്‍ എത്തിച്ചത്. ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെ അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്.
2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഇയാൾ സ്വയം ഏറ്റെടുത്തിരുന്നു.
വിദേശത്ത് ഒളിവിലായിരുന്ന രവി പൂജാരിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെത്തിച്ച് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ കേരളം അടക്കമുള്ള വിവിധ സംസ്‌ഥാനങ്ങളിൽ കേസുകളുണ്ട്. അതേസമയം കേസിലെ മുഖ്യ പ്രതികളായ സിനിമാ നിര്‍മാതാവ് അജാസ്, കാസര്‍ഗോഡ് സ്വദേശി മോനായി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
Most Read: ശബ്‌ദരേഖ വ്യാജമെങ്കിൽ നിയമപരമായി നേരിടാം; സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്